തിരുവനന്തപുരം: മുൻ എംപി പി.കെ.ബിജുവിന്റെ ഭാര്യ വിജി വിജയൻ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിന് കേരള സർവകലാശാലയിൽ സമർപ്പിച്ച രേഖകളിൽ ഡേറ്റ തട്ടിപ്പ് നടത്തിയതായി കുറ്റസമ്മതം നടത്തിയതിന്റെ രേഖകൾ പുറത്ത്. തനിക്ക് തെറ്റ് സംഭവിച്ചതായി ഡോ വിജിവിജയൻ സമർപ്പിച്ച രേഖകൾ സേവ് യൂണിവേഴ്‌സിറ്റി സമിതിയാണ് പുറത്തുവിട്ടത്.

വിജി വിജയൻ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡാറ്റാ തട്ടിപ്പ് നടത്തിയതായി സേവ് യൂണിവേഴ്‌സിറ്റി സമിതി പരാതിപ്പട്ടിരുന്നു. തുടർന്ന് തനിക്ക് പറ്റിയ വീഴ്ച മാപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഫാർമക്കോളജി ജേർണൽ പ്രസാധകർക്ക് വിജി വിജയൻ സമർപ്പിച്ച തിരുത്തൽ രേഖകളാണ് സമിതി പുറത്തുവിട്ടത്. വിജി വിജയന്റെ ഗവേഷണമേൽനോട്ടം വഹിച്ച പ്രൊഫസ്സറും വിജി വിജയനും ഡാറ്റാ തട്ടിപ്പ് നടത്തിയതായ പരാതി ഉന്നയിക്കപ്പെട്ട ശേഷമാണ് തങ്ങൾക്കുപറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി പ്രസാധകരോട് ക്ഷമാപണം നടത്തിയതെന്ന് രേഖകളിൽ നിന്നും വ്യക്തമാണെന്ന് സമിതി പറയുന്നു. വിജിയുടെ എല്ലാ പ്രബന്ധങ്ങളും അന്വേഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

ഡാറ്റ തട്ടിപ്പ് നടന്നതായി തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വിജി വിജയൻ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സർവകലാശാലയിൽ സമർപ്പിച്ച എല്ലാ ഗവേഷണ രേഖകളും ഒരു കേന്ദ്ര അംഗീകൃത വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി കേരള വിസി യോട് ആവശ്യപ്പെട്ടു.

അതേസമയം, ഡോ. വിജി വിജയന് സേവ് യൂണിവേഴ്‌സിറ്റി സമിതി ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കേരള സിൻഡിക്കേറ്റ് അനുമതി നൽകി. തന്റെ ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനവുമായും ഗവേഷണ പ്രബന്ധങ്ങളുമായും ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തി- രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്ന സേവ് യൂണിവേഴ്‌സിറ്റി സമിതി ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അനുമതി ആവശ്യപ്പെട്ട് പി.കെ. ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയൻ കേരള വി സി ക്ക് നൽകിയ അപേക്ഷയിന്മേലാണ് സിണ്ടിക്കേറ്റിന്റെ തീരുമാനം.

വിജി വിജയൻ ഡാറ്റാ തട്ടിപ്പ് നടത്തിയതായും പ്രസ്തുത ഗവേഷണ പ്രസിദ്ധീകരണങ്ങൾകൂടി കണക്കിലെടുത്താണ് വിജി വിജയന് ബയോകെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം ലഭിച്ചതെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവർണർക്കും കേരള വിസി ക്കും പരാതി നൽകിയിരുന്നു.

നൂറ്റിഇരുപതോളം അപേക്ഷകരിൽ, ഉയർന്ന യോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും, അധ്യയന പരിചയമുള്ള നിരവധിപേരെ ഒഴിവാക്കി വിജി വിജയന് ഒന്നാംറാങ്ക് നൽകിയത് നേരത്തെ വിവാദമായിരുന്നു.നിയമ നടപടിക്ക് അനുമതി നൽകിയെങ്കിലും അനുബന്ധ ചെലവുകൾ വഹിക്കുന്നത് സംബന്ധിച്ച തീരുമാനം സർവകലാശാല കൈകൊണ്ടിട്ടില്ല.ആർ.എസ്.ശശികുമാറും, എം. ഷാജർഖാനുമാണ് സമിതിയുടെ നിലവിലെ ഭാരവാഹികൾ.