കൊച്ചി: സ്വർണക്കടത്തിന് പിന്നിൽ യു.എ.ഇ. പൗരനായ വ്യവസായി ദാവൂദ് അൽ അറബിയെന്ന് കെ.ടി. റമീസിന്റെ മൊഴി ഏറെ ചർച്ചയായിരുന്നു. 12 തവണ യു.എ.ഇയിൽനിന്ന് സ്വർണം കടത്തിയിട്ടുണ്ടെന്നും എന്നാൽ ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും റമീസിന്റെ മൊഴിയിൽ പറയുന്നു. ദാവൂദ് അൽ അറബി മലയാളിയാണെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയിലെ അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. കോടതി തന്നെ വമ്പൻസ്രാവുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇത്. സ്വപ്‌നാ സുരേഷും സരിത്തും കസ്റ്റംസിന് കൊടുത്ത മൊഴിയിലും ഒരു പ്രവാസി വ്യവസായി കടന്നു കൂടിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇതോടെ നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്ത് ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്.

സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വമ്പൻ സ്രാവുകളിൽ കസ്റ്റംസ് കടുത്ത നടപടികൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങൾക്ക് മുമ്പേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയതോടെ എല്ലാം ഡൽഹിയും വീക്ഷിക്കുന്നുണ്ട്.

ഇതിൽ പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ ആരെന്ന ചർച്ചകളാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. രാഷ്ട്രീയക്കാരും പ്രവാസി വ്യവസായികളും മാത്രമാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതരായുള്ളത്. അതുകൊണ്ടാണ് ചർച്ച പുതിയ തലത്തിലേക്ക് എത്തുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്ത് കേസിൽ അന്വേഷണം മുന്നോട്ടു നീങ്ങവേ തെളിയുന്നത് ഉന്നത രാഷ്ട്രീയ-രാഷ്ട്രീയ ബിസിനസ് ബന്ധങ്ങൾ തന്നെയാണ്. ഉന്നതരെ കേന്ദ്രമാക്കി തന്നെ വേണം ഇനിയുള്ള അന്വേഷണം എന്ന് തന്നെയാണ് അന്വേഷണ ഏജൻസികളെ കുഴയ്ക്കുന്നത്. മുപ്പത് കിലോ സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം അറിഞ്ഞപ്പോൾ അത് വിട്ടു നൽകാൻ ബന്ധപ്പെട്ടത് പ്രമുഖ പ്രവാസി വ്യവസായിയാണ്. സ്വപ്നയുടെ മൊഴിയിലുള്ളത് ഈ പ്രവാസി വ്യവസായിയുടെ പേരാണ്. യുഎഇ കോൺസുലെറ്റിന്റെ പേരിൽ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ അത് വിട്ടു നൽകണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടൽ പറഞ്ഞത് കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്.

അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോൺസൽ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവർ അത് വിട്ടുകൊടുത്തില്ലെങ്കിൽ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോൺസൽ ജനറൽ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയിൽ ഉള്ളത്. കേന്ദ്രസർക്കാരിനു കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നത ബന്ധങ്ങൾ മറ നീക്കുകയാണ്. കേസിൽ പ്രവാസി വ്യവസായിയും അന്വേഷണത്തിന്റെ നിഴലിലായി. ഈ വ്യവസായി യൂസഫലി അല്ലെന്ന വ്യക്തമായ സൂചന മറുനാടൻ ലഭിച്ചു. ഈ ഉന്നതനെ കുറിച്ച് ആദ്യം വാർത്ത നൽകിയത് മലയാള മനോരമയായിരുന്നു. മലയാള മനോരമ ഇതു സംബന്ധിച്ച് വാർത്ത കൊടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാണ് മുതലാളി എന്ന തരത്തിൽ വലിയ ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അത് യൂസഫലി അല്ലെന്ന് മറുനാടന് വ്യക്തമായ വിവരം കിട്ടുന്നത്.

ഈ ചർച്ചയാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത്. സ്വപ്നയുടെ മൊഴിയിൽ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണിൽ നിന്നു തിരിച്ചെടുത്ത ചില വാട്സാപ് സന്ദേശങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തിൽ നിർണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേസിന്റെ ഗതി തന്നെ മാറ്റുന്നതാകും ഇനിയുള്ള ഇടപെടലുകൾ. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകൾ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നു കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖരെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്.

ഈ വിഷയത്തിൽ റിബൻസ് നൽകിയ മൊഴിയും നിർണ്ണായകമാണ്. കൊൽക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വർണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവർക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരിൽ സ്വർണം കടത്തിയത്. വാട്ടർ പ്യൂരിഫെയറിൽ ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്. എന്നാൽ അഞ്ചാം തവണ കാർഗോ എത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇതോടെ കാർഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അൽ അറബിയുടെ പേരിൽ സ്വർണം കടത്താൻ തുടങ്ങിയതെന്നും റമീസിന്റെ മൊഴിയിലുണ്ട്. ദാവൂദ് അൽ അറബി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണ്. ദാവൂദും റബിൻസും ചേർന്നാണ് യു.എ.ഇയിൽനിന്ന് സ്വർണമടങ്ങിയ കാർഗോ അയച്ചിരുന്നത്. ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസൽ ഫരീദെന്നും റമീസ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.

കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നൽകിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമർശിക്കുന്നത്. ഇത് യഥാർത്ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിനിടെയാണ് സ്വപ്‌നയും സരിത്തും ഈ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയതെന്നാണ് സൂചന. റമീസിന്റെ മൊഴിയിൽ പറയുന്ന യുഎഇ പൗരൻ 'ദാവൂദ് അൽ അറബി' ഒരു സാങ്കൽപ്പിക നാമം മാത്രമെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികൾ മുന്നോട്ട് പോയത്. ദാവൂദ് എന്ന അന്താരാഷ്ട്ര ഡോണിന്റെ പേരും അറബി എന്ന പേരും ചേർത്ത് നൽകിയ പേരാണ് 'ദാവൂദ് അൽ അറബി' എന്നാണ് അന്വേഷണ ഏജൻസികൾ സംശയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സ്വപ്നയെ വിശദമായി ചോദ്യം ചെയ്തത്.

'ദാവൂദ് അൽ അറബി' എന്നതുകൊല്ലത്തെ പ്രവാസി വ്യവസായിയാണോ എന്ന സംശയവും അന്വേഷണ ഏജൻസികൾ വച്ചു പുലർത്തിയിരുന്നു. അതോ ഇത് ഒരു കോഡ് മാത്രമാണോ വേറെ വ്യക്തി ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിച്ചു. സിപിഎമ്മിനോട് വളരെയധികം അടുപ്പം പുലർത്തുന്ന പ്രവാസി വ്യവസായി സ്വർണം വിട്ടുകിട്ടാൻ ഇടപെട്ടു എന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ തങ്ങൾ ചൂണ്ടിക്കാട്ടുന്ന ഇൻഫ്ളുവെൻഷ്വൽ പേർസൺ തന്നെയാണ് ഈ അറബി എന്ന സംശയമാണ് സജീവമാകുന്നത്.

വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഭരണ ശാലയുമായി പ്രവാസി വ്യവസായിക്ക് ഉള്ള ബന്ധവും ഈ ആഭരണ ശാലയുടെ ഷെയറുകൾ വ്യവസായി വാങ്ങിയ കാര്യവും അന്വേഷണ ഏജൻസികൾക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് ബന്ധം തെളിഞ്ഞു വരുമ്പോൾ വ്യവസായിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണോ എന്ന ആലോചന പുരോഗമിക്കുന്നത്.