തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി ഓഗസ്റ്റ് ആറ് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനം കേന്ദ്രത്തിന് നൽകിയ എയിംസ് നിർദ്ദേശത്തിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തുക, ജില്ലയിൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പുരോഗികൾക്കുമായി ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ദയാബായി പത്രസമ്മേളനത്തിൽ പറഞ്ഞു.

2017-ന് ശേഷം ദുരിതബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഓരോ വർഷവും ക്യാമ്പ് നടത്തണമെന്ന തീരുമാനമാണ് ലംഘിക്കപ്പെട്ടത്. അടിയന്തരമായി ക്യാമ്പ് സംഘടിപ്പിക്കണമെന്നാണ് ആവശ്യം.