കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറും, റണ്ണർ അപ്പ് അഞ്ജന ഷാജിയും പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു ജോർജ് പങ്കെടുത്തിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്. പാർട്ടിയുടെ ദേശീയ പാത ഉപരോധത്തെ ജോജു ചോദ്യം ചെയ്തതുമായാണ് കോൺഗ്രസ് ഡിജെ പാർട്ടിയെ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്.

ഉപരോധസമരത്തിനിടെ ജോജു വന്നു കയറിയത് യാദൃച്ഛികമായല്ലെന്ന് അന്നേ സംശയമുണ്ടായിരുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അന്നു പുലർച്ചെയാണ് അൻസി കബീർ അടക്കമുള്ളവർ അപകടത്തിൽ പെട്ടത്. ഡിജെ പാർട്ടിയിൽ വിഐപി പങ്കെടുത്തതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇത് രാഷ്ട്രീയ നേതാക്കളാണോ, സിനിമാ നടന്മാരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

തങ്ങൾക്ക് ഇക്കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നു എന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. കൃത്യമായ വിവരങ്ങൾ അറിയുന്നതിനു വേണ്ടിയാണു കാത്തിരിക്കുന്നത്. അന്നു വെളുപ്പിന് ഉണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിനായാണു സമരത്തിനിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് എന്നാണ് അറിയാനായതെന്നും ഷിയാസ് പറഞ്ഞു.

അന്നു രാത്രി ആരൊക്കെയാണ് നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തത് എന്നതിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല എന്നാണ് വ്യക്തമാകുന്നത്. അന്വേഷണം അട്ടിമറിക്കാനാണ് തുടക്കം മുതൽ പൊലീസ് ശ്രമിക്കുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഈ കേസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാൻ പൊലീസിനു വലിയ സമ്മർദമുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് പൊലീസ് ഒമ്പതു ദിവസം കാത്തു നിന്നു. മോൻസൺ വിഷയത്തിൽ ഉൾപ്പെടെ പൊലീസിന്റെ സമീപനം ഇതുപോലെയാണ്. ആരാണ് തലേദിവസം നടന്ന പാർട്ടിയിൽ പങ്കെടുത്തത് എന്നറിയാൻ പാർട്ടി നേതൃത്വവും തുടക്കം മുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. ലഹരി വിരുന്നിൽ ജോജു ഉണ്ടായിരുന്നോ മറ്റാരെങ്കിലുമാണോ പങ്കെടുത്തത് എന്നെല്ലാം അന്വേഷിക്കുന്നു. കോൺഗ്രസ് പരിപാടി അലങ്കോലപ്പെടുത്താൻ വന്ന ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യൻ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു. റോഡ് തടയുമ്പോൾ ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. പക്ഷെ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെ പോലെയാണ് പെരുമാറിയത്.

ജോജു വന്നു എന്നു പറയുന്ന ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതലുള്ള സിസിടിവി കാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയം ഇയാളുടെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ഒരാൾ ഈ ദൃശ്യങ്ങൾ ഫെയ്‌സ്്ബുക്കിൽ ഇട്ടിരുന്നു. ആസൂത്രിതമായ സംഭവം പോലെയായിരുന്നു ജോജു വന്നിറങ്ങിയതും പ്രശ്‌നങ്ങൾ ഉണ്ടാക്കിയതും. എ.കെ. സാജൻ എന്നു പറയുന്ന ആൾ മറ്റൊരു വാഹനത്തിലാണ് വന്നത്. ജോജുവിന്റെ വാഹനത്തിലായിരുന്നില്ല. എന്നാൽ സംഭവത്തിനു ശേഷം ജോജുവിന്റെ വണ്ടിയിലാണ് കയറിയത്. ഇതെല്ലാം വച്ചു നോക്കുമ്പോൾ ചില പ്രശ്‌നങ്ങളുണ്ട്.

നമ്പർ 18 ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് ആരെല്ലാം അറിഞ്ഞാലെ ഇക്കാര്യങ്ങൾ കൃത്യമായി പറയനാകൂ. ഇത്തരത്തിലുള്ള സംഭവങ്ങൾ മറച്ചു വയ്ക്കപ്പെടുന്നത് ധാർമികനടപടിയല്ല. ഗൗരവമായി സർക്കാർ അന്വേഷിക്കുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. ജോജു സമരത്തിൽ വന്നുണ്ടാക്കിയ ബഹളം ആർക്കു വേണ്ടിയാണ് എന്നത് അന്വേഷണം കൂടി കഴിയുമ്പോൾ പുറത്തു വരണം. കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു പിന്നിൽ ആരെല്ലാമാണ് എന്ന് അറിയണം. കോൺഗ്രസിന്റെ സമരത്തെ അവരെ രക്ഷപ്പെടുത്താൻ ചിലർ ആയുധമാക്കുകയായിരുന്നു.

സിനിമാ മേഖലയിൽ നിന്ന് ക്രെഡിബിലിറ്റി ഉള്ള ഒരാളും ജോജുവിന്റേത് ശരിയായ നടപടിയായിരുന്നു എന്നു പറഞ്ഞിട്ടില്ല. സിനിമാ സംഘടനയായ 'അമ്മ'യോ സിനിമയിലുള്ള മറ്റാരെങ്കിലുമോ അന്നത്തെ ജോജുവിന്റെ നടപടിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല. ബി.ഉണ്ണികൃഷ്ണനാണ് ഇതിൽ വന്ന് എന്തെങ്കിലും പറഞ്ഞത്. ബോധപൂർവമായി ഉണ്ടാക്കിയതാണ് അന്നത്തെ സംഭവം എന്നതിനാൽ പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം എന്നാണ് ഡിസിസിയുടെ ആവശ്യം. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നൽകും. ഇക്കാര്യത്തിൽ പാർട്ടിയുടെ സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.