ഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ജെഎൻയു യിലെ കാട്ടിനുള്ളിലെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഇന്നലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. നാൽപ്പതുകൾ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ആറരയോടെയാണ് മൃതദേഹത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദിവസങ്ങൾക്ക് മുന്നെ മരിച്ചതാണ് എന്നും പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. യമുന ഹോസ്റ്റലിന് സമീപത്തെ കാട്ടിനുള്ളിൽ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ജെഎൻയുവിലുള്ള ആരുടേതുമല്ലെന്നാണ് റിപ്പോർട്ട്. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് ദുർഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.