കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണി. കബനീ ദളമെന്ന പേരിൽ തപാൽ വഴി എത്തിയ കത്തിൽ അതിരൂക്ഷമായ പരാമർശങ്ങളാണുള്ളത്. വി സിയുടെ ശിരസ് വെട്ടി സർവകലാശാലയുടെ വളപ്പിൽ വയ്ക്കുമെന്ന് ഭീഷണിയുണ്ട്.

മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് വഴിവിട്ട നിയമനം നൽകിയാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് കത്തിലെ മറ്റൊരു മുന്നറിയിപ്പ്. കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള പോസ്റ്റ് ബോക്‌സിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് തന്നെയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതും.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി പുനർ നിയമനം നൽകിയതിനെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും കൊമ്പുകോർത്തിരുന്നു. നിയമനം തെറ്റായ കീഴ്‌വഴക്കത്തിലൂടെയായിരുന്നെന്നും നിയമലംഘനമാണെന്നും കാണിച്ച് ഗവർണർ മുന്നോട്ട് വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ ഹൈക്കോടതി ശരിവച്ചിരുന്നു.