ചണ്ഡീഗഡ്: ഹരിയാനയിൽ ഉയർന്ന ക്ലാസുകളിൽ ഡിസംബർ 14 മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായി കൊണ്ടുവരണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സർക്കാരിന്റെ പുതിയ തീരുമാനം. ഡിസംബർ 14മുതൽ ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കാനാണ് തീരുമാനം.

സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് വ്യാപനം കുറഞ്ഞതോടെ നവംബർ ആദ്യം ക്ലാസുകൾ തുറക്കാൻ ഹരിയാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ പുനരാംരിച്ചിരുന്നു. എന്നാൽ കൂട്ടത്തോടെ വിദ്യാർത്ഥികളിൽ കോവിഡ് രോഗബാധ കണ്ടെത്തിയതോടെ നവംബർ 30 വരെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു. 180ലധികം വിദ്യാർത്ഥികൾക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.