കോട്ടയം: എം.ജി. സർവകലാശാലയിലെ ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാർത്ഥിനി ദീപാ മോഹനൻ സമരം അവസാനിപ്പിച്ചു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.

ഡോ. നന്ദകുമാർ കളരിക്കലിനെ ഐ.ഐ.യു.സി.എൻ.എന്നിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചുവെന്നും ചർച്ചയ്ക്കു ശേഷം ദീപ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നൽകും. ഡോ. ഇ.കെ. രാധാകൃഷ്ണൻ ഗവേഷണ മാർഗദർശിയും ഡോ സാബു തോമസ് സഹമാർഗദർശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങൾ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകളാണ് ദീപയ്ക്ക് ലഭിച്ചിട്ടുള്ളത്.

കൂടാതെ, 2020 മാർച്ച് 24 മുതൽ നാലുവർഷം ഗവേഷണകാലയളവ് ദീർഘിപ്പിച്ച് നൽകും, സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ല എന്നീ ഉറപ്പുകളും ലഭിച്ചതോടെയാണ്
ഗവേഷക വിദ്യാർത്ഥിനി നടത്തിവന്ന സമരം ഒത്തുതീർന്നത്.

എംജി സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ഗവേഷകയുടെ സമരം. സമരം ഒത്തു തീർക്കാൻ ഇന്നു വൈകിട്ട് ഗവേഷകയുമായി വൈസ് ചാൻസലർ ചർച്ച നടത്തി. നാനോ സയൻസ് സെന്റർ ഡയറക്ടറെ മാറ്റിയിട്ടും ഗവേഷക വിദ്യാർത്ഥിനി സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താൽപര്യം മനസിലാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞിരുന്നു.

ജാതി വിവേചനമുണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷകയ്ക്ക് ലാബ് തുറക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ജാതി വിവേചനവും മനുഷ്യാവകാശ ലംഘനവും നേരിടുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചത്. ജാതിവിവേചനം ഉണ്ടായെന്ന് സർവകലാശാലയും ഹൈക്കോടതിയും കണ്ടെത്തി. വിദ്യാർത്ഥിനിയുടെ 6 വർഷമാണ് നഷ്ടപ്പെട്ടത്.

ഗവേഷണകേന്ദ്രത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആരോപണ വിധേയനായ നന്ദകുമാർ കളരിക്കൽ. തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് ഹൈക്കോടതി മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ അവകാശവാദം. ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ ആരോപണങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ സിൻഡിക്കേറ്റ് നടപടി. അതിനാലാണ് നിയമപരമായി നീങ്ങുന്നതെന്ന് നന്ദകുമാർ പ്രതികരിച്ചു.

നന്ദകുമാറിനെതിരെ ദുരുതര ആരോപണങ്ങളാണ് സർവ്വകലാശാലയിൽ സമരം നടത്തുന്ന ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി.

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ്  വിദ്യാർത്ഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്‌മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവർ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.

2011-12 അക്കാദമിക് വർഷത്തിലാണ് കണ്ണൂരിൽ നിന്നുള്ള  വിദ്യാർത്ഥി എംജി സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ അവർ എം ഫിൽ പ്രവേശനം നേടി. അന്ന് മുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് അവർ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ഗവേഷകയ്ക്ക് ഒപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്‌സ് ഉപേക്ഷിച്ചു. ഇവർ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര അവരെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് അവർ പറയുന്നു.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതുകൊണ്ട് അവരുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012-ൽ പൂർത്തിയാക്കിയ എം ഫിലിന്റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ഗവേഷകയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015-ൽ. സ്വന്തമായി അവർ തയ്യാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.

പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം. അന്നത്തെ പിവിസി ഷീന ഷുക്കൂറിനോട് പരാതിപ്പെട്ടപ്പോഴുള്ള അനുഭവവും മോശമായിരുന്നു.

2015-ൽ ഗവേഷകയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ. എൻ. ജയകുമാറും ഇന്ദു കെ എസും അടങ്ങുന്ന സമിതി കണ്ടെത്തിയത് തീർത്തും ഗുരുതരമായ കാര്യങ്ങൾ. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്. ഗവേഷകയ്ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ നന്ദകുമാർ കളരിക്കലിന് വീഴ്ച വന്നെന്നും, അവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നുമായിരുന്നു സമിതി കണ്ടെത്തിയത്.

2018 ഡിസംബറിലും 2019 ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി അവർക്ക് അനുകൂലമായ കോടതി ഉത്തരവുകൾ ഉണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും നടപടിയാകാതെ വന്നതോടെയാണ് ഗവേഷക വിദ്യാർത്ഥിനി സമര പോരാട്ടവുമായി സർവകലാശാലയ്ക്ക് മുന്നിൽ എത്തേണ്ടി വന്നത്.