ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിക്ക് അയോധ്യ സന്ദർശിക്കും. അദ്ദേഹത്തിനൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും. ക്ഷേത്രനഗരത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരും അയോധ്യവികസനസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സരയൂ നദിയുടെ തീരത്ത് 7.5 ലക്ഷം വിളക്കുകൾ കത്തിച്ച് പുതിയ ഗിന്നസ് ബുക്ക് റെക്കോർഡ് ഇടാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. 2017ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾ വിപുലമാക്കിയരുന്നു. ഇത് യോഗി സർക്കാരിന്റെ അഞ്ചാമത് ദീപാവലി ആഘോഷമാണ്.

2019ൽ സരയൂ തീരത്ത് 4,10,000 ചെരാതുകൾ കത്തിച്ചിരുന്നു. 2020ൽ 6,06,569 വിളക്കുകളാണ് കത്തിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ ദീപാവലി ആഘോഷത്തിന് തദ്ദേശീയർക്ക് മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളു. നവംബർ നാലിനാണ് ദീപാവലി.