ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ദീപാവലിക്കാലത്ത് പടക്കങ്ങൾക്കു സമ്പൂർണ നിരോധനം ഏർപ്പെടുത്തി ദേശീയ ഗ്രീൻ ട്രിബ്യൂണൽ ഉത്തരവ്. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും വായൂ മലിനീകരണം തടയാനും കൂടിയാണ് ഇത്തരമൊരു ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ആദർശ് കുമാർ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ ട്രിബ്യൂണൽ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ എല്ലാ നഗരങ്ങൾക്കും ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്.

ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങൾ പൊട്ടിക്കാനാവില്ല. ഡൽഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് ഗ്രീൻ ട്രിബ്യൂണലിന്റെ ഉത്തരവ്. സമാനമായ വായുമലിനീകരണ തോത് ഉള്ള മറ്റു നഗരങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഇന്ന് അർധരാത്രി മുതൽ ഈ മാസം 30 വരെയാണ് പടക്ക നിരോധനം.

ഇന്ന് അർധ രാത്രി മുതൽ 30 വരെ പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. മലിനീകരണ തോത് കൂടുതലുള്ള മറ്റു നഗരങ്ങളിൽ രണ്ടു മണിക്കൂർ മാത്രമേ പടക്കങ്ങൾ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. ദീപാവലി, ചാത്ത്, പുതുവർഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിലെല്ലാം ഇതു ബാധകമാണ്. ഈ നഗരങ്ങളിൽ മാലിന്യം കുറവുള്ള പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ട്രിബ്യൂണൽ നിർദേശിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡൽഹി ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾ ദീപാവലിക്കാലത്ത് പടക്കങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രീൻ ട്രിബ്യൂണലിന്റെ ഉത്തരവ്.