സുൽത്താൻ ബത്തേരി: വിവിധ ഭാഗങ്ങളിൽനിന്ന് വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചിവിൽപന നടത്തുന്ന സംഘത്തിലെ പ്രമുഖനെ വനംവകുപ്പ് പിടികൂടി. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ കല്ലോണിക്കുന്ന് ഭാഗത്ത് പുള്ളിമാനിനെ വോട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തിക്കൊണ്ടുപോയ സംഘത്തിലെ ടൈറ്റസ് ജോർജിനെയാണ് (33) ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജെ. ജോസും സംഘവും പാലക്കാട് മുണ്ടൂരിൽവെച്ച് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് പുള്ളിമാനിന്റെ പാചകംചെയ്ത ഇറച്ചി കണ്ടെടുത്തു.

സംഘത്തിൽ ഉൾപ്പെട്ട ഇരുളം സ്വദേശികളായ അഞ്ച് പ്രതികൾ ഒളിവിലാണ്. രണ്ടുപേരെ കഴിഞ്ഞ ദിവസം മാനിറച്ചിയും തോക്കും സഹിതം അറസ്റ്റ് ചെയ്തിരുന്നു.കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ അന്വേഷണം ഊർജിതമാക്കിയതായി ചെതലയം റേഞ്ച് ഓഫിസർ കെ.ജെ. ജോസ് പറഞ്ഞു. പ

രിശോധകസംഘത്തിൽ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി കെ.വി. ആനന്ദൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഫർഷാദ്, ടി.കെ. ജോസ്, ആന്റണി, രാജേഷ് തുങ്ങിയവർ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി. ഇരുളം, മുണ്ടൂർ, നെന്മാറ, നെല്ലിയാമ്പതി ഭാഗങ്ങളിലായി മൃഗവേട്ട നടത്തിയതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.