ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി.

അതിനിടെ ഡൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. എന്തു ചെയ്തിട്ടായാലും ഓക്സിജൻ വിഹിതം നൽകണമെന്ന് കോടതി അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഡൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്സിജൻ ഇന്നു തന്നെ നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ എട്ട് രോഗികൾ മരിച്ചുവെന്നറിഞ്ഞപ്പോളായിരുന്നു കോടതിയുടെ പ്രതികരണം. ജസ്റ്റിസ് വിപിൻ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ചൂണ്ടിക്കാണിച്ചുവെങ്കിലും അക്കാര്യമൊന്നും പറയേണ്ടന്നും ഡൽഹിയിൽ ആളുകൾ മരിക്കുമ്പോൾ അതിന് നേരെ കണ്ണടയ്ക്കാൻ ആകില്ലന്നുമായിരുന്നു കോടതിയുടെ മറുപടി.