ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കൾ ജയിൽ മോചിതരായി. ഡൽഹി കോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നീ പൗരത്വം പ്രക്ഷോഭകർ ജയിൽ മോചിതരായിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് മൂന്നുപേരും ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. ഒരുമണിയോടെ മൂന്നുപേരേയും വിട്ടയക്കണമെന്നായിരുന്നു ഹൈക്കോടതി ഡൽഹി പൊലീസിന് നൽകിയ നിർദ്ദേശം.

ചൊവ്വാഴ്‌ച്ച മൂന്നു പേർക്കും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖകളുടെ പരിശോധന പൂർത്തീകരിച്ചില്ലെന്ന് കാണിച്ച് ഡൽഹി പൊലീസ് മൂന്നു പേരേയും തിഹാർ ജയിലിൽ നിന്ന് മോചിപ്പിച്ചില്ല. തുടർന്ന് വിദ്യാർത്ഥികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മോചനം വൈകിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഡൽഹി ഹൈക്കോടതി വിഷയത്തിൽ സ്വീകരിച്ചത്.

പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസിനെതിരെ ദേവാംഗന കലിത വിമർശനം ഉന്നയിച്ചു. ജയിലിൽ തന്നെ അടയ്ക്കാൻ പൊലീസ് നടത്തിയത് വലിയ നാടകമാണെന്നും പുറത്തിറങ്ങിയതിന് പിന്നാലെ മറ്റേതെങ്കിലും കേസ് പറഞ്ഞ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു

കോടതിയോട് നന്ദി പറയുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയെ വിശ്വാസമുണ്ട്. കള്ളക്കേസിൽ കുടുക്കി പൊലീസ് ജയിൽ അടച്ച മറ്റുള്ളവർക്കും പുറത്തിറങ്ങാനാകുമെന്ന് വിശ്വസിക്കുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മോചനം സാങ്കേതിക കാരണങ്ങൾ കാണിച്ച് വൈകിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഈ ഹർജിയാണെന്നാണ് സൂചന.