ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ വർഷമുണ്ടായ കലാപം ആസൂത്രിതമെന്ന് ഡൽഹി ഹൈക്കോടതി. കലാപത്തിലേക്ക് നയിച്ചത് ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കലാപത്തിൽ നടന്നത് സർക്കാരിന്റെ പ്രവർത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കലാപത്തിൽ ഡൽഹി പൊലീസിന്റെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇറക്കിയ ഉത്തരവിലാണ് ഡെൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിർണായകമായ നിരീക്ഷണം നടത്തിയത്. സിസിടിവികൾ നശിപ്പിച്ചതിൽ നിന്ന് തന്നെ കലാപം അസ്തൂത്രിതമാണെന്ന് വ്യക്തമാണ്.

ഡൽഹിയിലെ ക്രമസാധനം തകർക്കുക എന്ന ലക്ഷ്യത്തോടെ മുൻ കൂട്ടി ആസൂത്രണം ചെയ്ത നടത്തിയതാണ് കലാപം. എണ്ണത്തിൽ കുറവായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികളിൽ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

മുഹമ്മദ് ഇബ്രാഹീം വാളുമായി പ്രതിഷേധത്തിൽ പങ്കെടുത്തു എന്നതിന് തെളിവ് ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ വാൾ തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് ആയി കൈവശം വച്ചതാണെന്ന ഇബ്രാഹീമിന്റെ വാദം കോടതി അംഗീകരിച്ചില്ല.

കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികൾക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബർ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താൽ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് ആ ഉത്തരവിൽ ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ തകർത്തുകൊണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.