ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കോവിഡ് വാക്സിൻ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "സ്‌കൂളുകൾ തുറക്കാൻ നിലവിൽ ആലോചനകളൊന്നുമില്ല. വാക്‌സിൻ താമസിയാതെ എല്ലാവർക്കും ലഭ്യമാകും. കാര്യങ്ങൾ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാൽ ഡൽഹിയിലെ സ്‌കൂളുകൾ തത്ക്കാലം തുറക്കില്ല", ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയത്. ഇതിൽ 5000 ത്തിലധികം കേസുകൾ പോസിറ്റീവായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ് നിലവിൽ ഡൽഹിയിൽ. ബുധനാഴ്ചത്തേക്കാൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡൽഹിയിൽ നേരിയ തോതിലാണെങ്കിലും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഇത് 8.5% ആയിരുന്നു. നവംബർ ഏഴിന് 15.2% ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നവംബർ 15ന് അത് 15.3%വരെയെത്തി. രണ്ടാഴ്ചക്കാലം അ‍ഞ്ച് ശതമാനമോ അതിൽ കുറവോ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിലനിർത്താനായാൽ കോവിഡ് വറുതിയാലായെന്നാണ് നിഗമനം.