മുംബൈ: കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രത്നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ 65 ആയി വർധിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

മുംബൈയിൽ മരിച്ച സ്ത്രീ രണ്ട് ഡോസ് വാക്സിൻ എടുത്തിരുന്നുവെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയർന്നത്.

പുതിയതായി തിരിച്ചറിഞ്ഞ 20 രോഗികളിൽ ഏഴ് പേർ മുംബൈയിലാണ്. പുണൈയിൽ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാൽഘർ എന്നിവിടങ്ങളിൽ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരിൽ അധികവും 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ നിന്ന് 33 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചു. 46 മുതൽ 60 വയസ്സുവരെയുള്ള പ്രായമുള്ളവരിൽ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേർക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേർക്കും ഡൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.