കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് ലോ ഓഫിസർ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയെ ചൊല്ലി സിപിഎമ്മിൽ വിവാദം കനക്കുന്നു. ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകൻ ഒന്നാം റാങ്ക് നേടിയതാണ് വിവാദത്തിന് അടിസ്ഥാനം. നേതാവിന്റെ മകൻ 71.50 മാർക്കോടെ ഒന്നാം റാങ്ക് നേടിയത് സിപിഎം നേതാവിന്റെ മകനാണ് എന്നത് രാഷ്ട്രീയ സ്വാധീനം ഉപയോ​ഗിച്ചാണ് എന്ന മറ്റ് ഉദ്യോ​ഗാർത്ഥികളുടെ ആരോപണത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് കഴിഞ്ഞ നവംബർ മുന്നിന് നടത്തിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തവരുടെ റാങ്ക്പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോൾ നേതാവിന്റെ മകൻ 71.50 മാർക്കോടെ ഒന്നാമതെത്തി. റാങ്ക് നിശ്ചയിച്ചതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനം ആരോപിച്ചു ഉദ്യോഗാർഥികൾ രംഗത്തുവന്നതോടെയാണു സിപിഎമ്മിൽ ചർച്ചയായത്. നേതാവിന്റെ മകനെ നേരത്തെ ജില്ലയിലെ കോടതികളിലൊന്നിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ചതും വിവാദമായിരുന്നു.

സിപിഎം നേതാവിന്റെ മകന് എഴുത്തുപരീക്ഷയിൽ കുടുതൽ മാർക്കു നൽകിയ ശേഷം ചോദ്യങ്ങൾ ഉയരാതിരിക്കാൻ അഭിമുഖത്തിന് മാർക്കു കുറച്ചെന്നാണ് ആരോപണം. എഴുത്തുപരീക്ഷയിൽ 65.50 മാർക്ക് നേടിയ സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിൽ 6 മാർക്കാണ് ലഭിച്ചത്. എന്നാൽ സിലക്ട് പട്ടികയിൽ ഇടം പിടിച്ച ബാക്കി 4 പേർക്കും അഭിമുഖത്തിൽ 7,8 മാർക്കു വീതം നൽകിയിട്ടുണ്ട്. 27800-59400 രൂപയാണു ശമ്പള സ്കെയിൽ. നൂറുകണക്കിനു പേർ എഴുതിയ പരീക്ഷയാണിത്. റിക്രൂട്മെന്റ് ബോർഡ് നടത്തിയ എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയം അനുവദിക്കുന്നതല്ല.