തിരുവനന്തപുരം: ദേവികുളം എംഎൽഎ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുൻഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎൽഎ എ.രാജയും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എംഎൽഎമാർ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിൽ 43 പേരും അള്ളാഹുവിന്റെ നാമത്തിൽ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.

കന്നഡയിൽ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎൽഎ മാണി സി കാപ്പനും മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.

തമിഴിലേക്ക് തർജിമ ചെയ്യപ്പെട്ടപ്പോൾ പിഴവുണ്ടായത് ചൂണ്ടിക്കാട്ടിയതിനാലാണ് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത്. ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും ഇനി സ്പീക്കറായി തിരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആകും സത്യവാചകം ചൊല്ലേണ്ടത്.

നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി.അബ്ദുറഹ്മാൻ അടക്കം മറ്റു മൂന്ന് എംഎൽഎമാരും എംബി രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായിരുന്ന എ.രാജ ജയിച്ച് നിയമസഭയിലെത്തിയത്.