മൂന്നാർ: ദേവികുളത്തേയും മൂന്നാറിലേയും കിരീടം വയ്ക്കാത്ത രാജാവായിരുന്നു എസ് രാജേന്ദ്രൻ. ആരേയും എന്തും പറയും. സബ് കളക്ടറെ പോലും അധിക്ഷേപിക്കും. എന്നിട്ടും രാജേന്ദ്രന് ഒന്നും സംഭവിച്ചില്ല. പക്ഷേ കഥ മാറുകയാണ്. ഇനി എസ് രാജേന്ദ്രന് സർക്കാർ പിന്തുണയുണ്ടാകില്ല. കൈയേറ്റം എല്ലാം ഒഴിയേണ്ടിയും വരും. രാജേന്ദ്രൻ കൈയേറ്റങ്ങളിലെ പരാതിയെല്ലാം സർക്കാർ പൊടി തട്ടിയെടുക്കാനാണ് സാധ്യത.

ദേവികുളം മുൻ എംഎ‍ൽഎ. എസ്.രാജേന്ദ്രനും ഭാര്യയും സർക്കാർ ഭൂമി കൈയേറി നടത്തിവന്ന സംരക്ഷണവേലി നിർമ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയത് ഇതിന്റെ തുടക്കമാണ്. ഇക്കാ നഗറിൽ സർവേ നമ്പർ 843 എ-യിൽപ്പെട്ട എട്ടുസെന്റ് സ്ഥലമാണ് ഇരുവരും ചേർന്ന് കൈയേറിയത്. ഈ കൈയേറ്റം എല്ലാം ഒഴിപ്പിക്കും. എംഎം മണിയുമായി തെറ്റിയതോടെയാണ് സിപിഎം മുൻ എംഎൽഎയ്ക്ക് കഷ്ടകാലം തുടങ്ങുന്നത്.

അടിക്കാടുകൾ വെട്ടിത്തെളിച്ച് ഭൂമിയുടെ ചുറ്റും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഇരുമ്പുവേലി ഇടുന്ന പണികളാണ് നടന്നുവന്നത്. ഇക്കാ നഗറിൽ രാജേന്ദ്രന് സ്വന്തമായി ഉണ്ടെന്നവകാശപ്പെടുന്ന നാല് സെന്റ് ഭൂമിയോടുചേർന്നാണിത്. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണിത്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന്റെ ഭാര്യയ്ക്കാണ് സ്റ്റോപ്പ് മെമോ നൽകിയത്.

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ വി.ജെ.ജോൺസണാണ് ഇതുനൽകിയത്. ഈ ഭൂമി സർക്കാർ തിരിച്ചു പിടിക്കും.മുമ്പ് സബ് കളക്ടറെ പോലും അധിക്ഷേപിച്ച് മുന്നേറിയ നേതാവായിരുന്നു രാജേന്ദ്രൻ. സബ് കളക്ടറായിരുന്ന രേണു രാജ് പരാതിയും കൊടുത്തു. പക്ഷേ കാര്യമായി ഒന്നും സംഭവിച്ചില്ല. അനധികൃത നിർമ്മാണം തടയാനെത്തിയവരെ എല്ലാം മുമ്പ് തടഞ്ഞ ചരിത്രമായിരുന്നു രാജേന്ദ്രന്റേത്.

റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ പഞ്ചായത്ത് നടത്തുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കലക്ടറുടെ നടപടിയാണ് മുമ്പ് രാജേന്ദ്രനെ ചൊടിപ്പിച്ചത് ചൊടിപ്പിച്ചത്. ഇതോടെ രേണു രാജിനെ അധിക്ഷേപിച്ചു കൊണ്ട് എംഎൽഎ രംഗത്തെത്തുകയായിരുന്നു. ഇതിൽ പാർട്ടിക്ക് പരസ്യ ശാസനം നൽകേണ്ടിയും വന്നു. എന്നിട്ടും രാജേന്ദ്രൻ കുലുക്കമില്ലാതെ മുമ്പോട്ട് പോയി. എന്നാൽ എംഎം മണിയുമായി ഇടഞ്ഞതോടെ കളിമാറി.

''ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും അന്ന് ദേവികുളം എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എംഎൽഎ അപമാനിച്ചത്.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എൻഒസി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ രേണുരാജ് ഉത്തരവിട്ടു. എന്നാൽ സ്റ്റോപ് മെമോ നൽകിയിട്ടും നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അന്ന് ദേവികുളം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. സബ് കളക്ടറെ അപമാനിച്ചു. രാജേന്ദ്രന്റെ വീടും കൈയേറ്റ ഭൂമിയിലാണെന്ന ആരോപണം ഉയർന്നിരുന്നു.