തിരുവനന്തപുരം: എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി കൂടിക്കാഴ്‌ച്ച നടത്തി നടൻ ധർമജൻ ബോൾഗാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം ചർച്ചയായെന്ന് ധർമജൻ പറഞ്ഞു. ഐശ്വര്യ കേരള യാത്രക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും.

കലാകാരന്മാരിൽ ഞാൻ കോൺഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു, കോൺഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. പാർട്ടി ഇതുവരെ സ്ഥാനാർത്ഥിയാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നടൻ ധർമജൻ ബോൾഗാട്ടി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ നാലര പതിറ്റാണ്ടായി കോൺഗ്രസ് ജയിച്ചിട്ടില്ല.

'എ' ഗ്രൂപ്പിലെ ചില ഉന്നത നേതാക്കളാണു ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾക്കു പിന്നിലെന്നാണു സൂചന. സമീപ ദിവസങ്ങളിൽ ധർമജൻ ബാലുശ്ശേരിയിൽ ചില പരിപാടികളിൽ പങ്കെടുത്തിരുന്നു. അദ്ദേഹം സ്വദേശമായ വൈപ്പിനിൽ മത്സരിക്കുമെന്നു നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും യുഡിഎഫ് നിഷേധിച്ചു.