തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ധർമരാജൻ പുതിയ ആവശ്യവുമായി കോടതിയിൽ. കേസിൽ പിടികൂടിയ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ ഹർജിയിലാണിത്.

പണം തിരികെ കിട്ടാതിരിക്കാൻ പ്രോസിക്യൂഷൻ ഉയർത്തുന്ന തെളിവുകൾ എന്തെല്ലാമാണെന്നതിന്റെ രേഖ കിട്ടണമെന്നാണ് ആവശ്യം. പണം തിരികെ കിട്ടാനാവശ്യമായ രേഖ ഹാജരാക്കാനാണ് കോടതി ധർമരാജനോട് ആവശ്യപ്പെട്ടത്. മൂന്നുതവണ തെളിവ് ഹാജരാക്കാൻ ധർമരാജനു കഴിഞ്ഞില്ല. ഇതിനിടെയാണ് പുതിയ നീക്കം.

പണം തിരികെ കിട്ടാതിരിക്കാൻ പ്രോസിക്യൂഷൻ ഉയർത്തുന്ന തെളിവുകൾ വേണമെന്ന ആവശ്യം കേസിന് പുതിയ തലം നൽകും. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച രേഖകളിൽ മാർച്ച് മുതൽ ഒരുമാസം 14 ബിജെപി. നേതാക്കൾക്ക് 41.4 കോടി കിട്ടിയതായി സ്ഥലവും തീയതിയും സഹിതം കാണിച്ചിട്ടുണ്ട്. ധർമരാജൻ നൽകിയ വിവരങ്ങളുടെയും പ്രതികളെയും സാക്ഷികളെയും ചോദ്യംചെയ്തതിന്റെയും തെളിവുകൾ കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ രേഖ.

തിരഞ്ഞെടുപ്പിനു വിനിയോഗിക്കാൻ ബിജെപി. എത്തിച്ചതാണ് പണമെന്നും ഹവാലാ ഇടപാടാണെന്നും കാണിച്ചിട്ടുണ്ട്. ഇതാണ് ധർമരാജൻ ആവശ്യപ്പെടുന്നത്. കേസിന്റെ വാദം തുടങ്ങുന്ന ഘട്ടത്തിൽമാത്രം കോടതിയുടെ ശ്രദ്ധയിലെത്തേണ്ട കാര്യങ്ങൾ അതിനു മുമ്പേ ഇതോടെ കോടതിയുടെ മുമ്പിലെത്തും. ഇത് പ്രതിസന്ധിയാകുമോ എന്ന ആശങ്ക ബിജെപിക്കും ഉണ്ട്.