കൊച്ചി: ധാത്രി ഹെയർ ഓയിൽ തേച്ചിട്ട് മുടി വളർന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ ഇതിന്റെ പരസ്യത്തിൽ അഭിനയിച്ച നടൻ അനൂപ് മോനോൻ അടക്കമുള്ളവർക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പതിനായിരം രൂപ പിഴയിട്ടിരുന്നത് വലിയ വാർത്തയയാിരുന്നു. ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കും മെഡിക്കൽ ഷോ ഉടമയ്ക്കുമെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നു. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തിൽ അഭിനയിച്ചെന്നായിരുന്നു അനൂപ് മേനോനെതിരായ കുറ്റം. ഉൽപ്പന്നം വിറ്റ വൈലത്തൂരിലെ എ വൺ മെഡിക്കൽസ് ഉടമ മൂവായിരം രൂപയും പിഴ അടക്കണമെന്നും പിഴത്തുകകൾ ഹർജിക്കാരനായ വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കന് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഈ കേസിൽ അനൂപ് മേനോനെ കോടതി വിസ്തരിച്ചപ്പോൾ താൻ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു മറുപടി നൽകിയത്. ഇതോടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും അടക്കമുള്ളവർക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഇതാ ധാത്രിയുടെ ഹെയർ ഓയിലിനെ പ്രശംസിച്ചും ചില മാധ്യമങ്ങളെ വിമർശിച്ചും നടൻ അനൂപ് മേനോൻ രംഗത്ത് എത്തിയിരിക്കയാണ്. അമ്മ കാച്ചിത്തന്ന എണ്ണയല്ല, മൂന്ന് വർഷമായി ധാത്രിയുടെ എണ്ണ തന്നെയാണ് തേക്കുന്നത് എന്നാണ് അദ്ദേഹം ധാത്രിയുടെ പി ആർ കുറിപ്പിൽ വ്യക്തമാക്കുന്നത്.

ധാത്രിയുടെ കമ്പനിയിൽ പോയി ഗുണനിലവാരം മനസിലാക്കിയശേഷം ധാത്രി ഉപയോഗിച്ച് തുടങ്ങിയെന്നും കഴിഞ്ഞ മൂന്ന് വർഷമായി തനിക്ക് റിസൾട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണയെന്നുമാണ് അനൂപ് മേനോൻ കമ്പനിയുടെ ഇപ്പോൾ റയുന്നത്. ഒമ്പത് വർഷം മുമ്പ് താൻ ചെയ്ത ഒരു ഹെയർ ക്രീമിന്റെ ആഡ് ആണ് ഇപ്പോൾ വിവാദത്തിൽ വന്നിരിക്കുന്നതെന്നും ഇക്കാര്യം പലർക്കുമറിയില്ലെന്നും അനൂപ് മേനോൻ പറയുന്നു.'ഇതൊരു ഹെയർ ക്രീമാണ്. ഇതിന് ഹെർബൽ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ല. ഈ ഒരു ഹെയർ ക്രീമിന്റെ ആഡിലാണ് ഈ വിവാദം മുഴുവൻ ഉണ്ടായിരിക്കുന്നത്'- അനൂപ് മേനോൻ വ്യക്തമാക്കുന്നു.

അനൂപ് മേനോന്റെ പിആർ കുറിപ്പിന്റെ പൂർണ രൂപം:

നമസ്‌ക്കാരം. ഒമ്പത് വർഷങ്ങൾക്കു മുമ്പ് 2011ലാണ് ഞാനും ധാത്രിയുമായുള്ള ബന്ധം തുടങ്ങുന്നത്. അത് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനായിരുന്നു. അതൊരു ഹെയർ പ്രൊട്ടക്റ്റർ ക്രീമിന്റെ ആഡായിരുന്നു. അത് കഴിഞ്ഞ്, അന്നൊക്കെ നിങ്ങൾ എല്ലാവരെയും പോലെ, പലരെയും പോലെ നമ്മൾ അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാൻ ഉപയോഗിച്ചിരുന്നില്ല.

അതിനുശേഷം 2018ൽ, 18ലാണ് ഞാൻ ധാത്രിയുടെ ബ്രാൻഡ് അംബാസഡർ ആവുന്നത്. അന്ന് ഞാൻ അവരുടെ ഫാക്ടറിയിൽ പോവുകയും ഈ എണ്ണ, ഹെർബൽ ഓയിൽ എത്രമാത്രം ഫൈനസോടുകൂടി എത്ര ലബോറിയസായിട്ടുള്ള പ്രോസസിലൂടെയാണ് ഉണ്ടാക്കുന്നതെന്ന് നേരിട്ട് കണ്ട് തിരിച്ചറിയുകയാണ് ചെയ്തത്. 21 ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്. അപ്പൊ അത്രയും ഒരു വിത്ത് ലൗ ഉണ്ടാക്കുന്ന ഒരു എണ്ണ, അതിനുശേഷം 2018ന് ശേഷം ഞാൻ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഞാനും കുടുംബവും എന്റെ അടുത്ത ഫ്രണ്ട്‌സിന് ഒക്കെ ഞാൻ റെക്കമെന്റ് ചെയ്യാറുണ്ട്.

അങ്ങനെ കഴിഞ്ഞ മൂന്ന് വർഷമായി എനിക്ക് റിസൾട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണ. പക്ഷെ ഇപ്പൊൾ വളരെ നിർഭാഗ്യകരമായ ഒരു കാര്യം എന്താണെന്നുവച്ചാൽ. ഞാൻ ഒമ്പത് വർഷം മുമ്പ് ചെയ്ത ഒരു ഹെയർ ക്രീമിന്റെ ആഡ്, അതാണ് ഇപ്പോൾ വിവാദത്തിൽ വന്നിരിക്കുന്നത്. പലർക്കുമറിയില്ല ഇതൊരു ക്രീമാണ് ഹെയർ ക്രീമാണ് ഇത് ഹെർബൽ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ലാത്ത ഒരു ഹെയർ ക്രീമിന്റെ ആഡിലാണ് ഈ വിവാദം മുഴുവൻ ഉണ്ടായിരിക്കുന്നത്.

അപ്പൊ, അന്നത്തെ ആ ഹെയർ ക്രീമിന്റെ ആഡ് കാരണം ഇന്ന് പതിനേഴൊ ഇരുപതോ വർഷങ്ങൾ നമ്മുടെ ഇടയിലുള്ള ഉള്ള നമ്മുടെ കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ഒരു സംരംഭം ധാത്രി പൊലൊരു സംരംഭം അതിനെ ഒരു സെക്ഷൻ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു.

വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം അത് ചെറിയ ഒരു സെക്ഷൻ ഓഫ് ദി മീഡിയയാണ്. ബാക്കിയെല്ലാവരും, മേജർ മീഡിയാസ് എല്ലാം, അവർക്ക് ഈ കഥയറിയാം. ഇത് ഒമ്പത് വർഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണ്. ഇത് ഹെർബൽ ഓയിലുമായിട്ട് ബന്ധമുള്ളതല്ല ധാത്രിയുടെ പ്രൊഡക്ട്‌സുമായിട്ട് ബന്ധമില്ല എന്ന് അവർക്ക് അറിയാം.

അപ്പൊ ആ സെക്ഷൻ ഓഫ് ദി മീഡിയ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതിൽ വളരെയധികം വേദനയുണ്ട്. അവർ അതിൽ നിന്നും ഡെസിസ്റ്റ് ചെയ്യണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒപ്പം ധാത്രിയുടെ ഉപഭോക്താക്കൾക്കും ബാക്കിയെല്ലാവർക്കും നല്ലൊരു വർഷവും ഞാൻ ആശംസിക്കുന്നു.