ചെന്നൈ: മലയാളക്കരയ്ക്ക് മറക്കാനാവാത്ത ഒട്ടനവധി ഹിറ്റ് സിനിമകൾക്ക് ജന്മം നൽകിയ സംവിധായകൻ എ.ബി രാജിന്റെ വിയോഗത്തിൽ തേങ്ങി സിനിമാ ലോകം. 95 വസ്സായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അശുഖത്തെ തുടർന്ന് ഇന്നലെയാണ് അന്തരിച്ചത്. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു.

1929ൽ മധുരയിൽ ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായി ജനനം. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചു. ഹരിഹരൻ, ഐ.വി.ശശി, പി. ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ എ.ബി.രാജിന്റെ ശിഷ്യരാണ്.

ആദ്യ ചിത്രം കളിയല്ല കല്യാണം തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിങ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 65 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റായിരുന്നു.

ഭാര്യ സരോജിനി 1993ൽ അന്തരിച്ചു. മൂന്നു മക്കൾ ജയപാൽ, മനോജ്, ഷീല ശരണ്യ എന്ന അറിയപ്പെടുന്ന തമിഴ് മലയാളി നടി.11 വർഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.