തിരുവനന്തപുരം: കേരളം മഴക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി വിദേശ പര്യടനത്തിൽ. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴ പെയ്തിറങ്ങുകയും മഴക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലും സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവാർത്തികമാക്കേണ്ടയാൾ വിട്ടുനിൽക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്.

ഈ വർഷം പെയ്തിറങ്ങിയത് ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയാണ്. 2021ൽ നവംബർ 24 വരെ 3523.3 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1961ൽ പെയ്ത് 4257 മില്ലിമീറ്റർ ഇതുവരെയുള്ള കേരളത്തിലെ റെക്കോർഡ് മഴ.

മഹാപ്രളയമുണ്ടായ 2018ൽ കേരളത്തിൽ പെയ്തത് 3518.9 മില്ലിമീറ്റർ മഴയാണ്. ഈ വർഷം ഏഴ് മാസങ്ങളിൽ കേരളത്തിൽ അധികമഴ ലഭിച്ചു. ജനുവരി, മാർച്ച്, ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് അധികമഴയുണ്ടായത്.

ഈ വർഷം ഏറ്റവും കൂടുതൽ മഴയുണ്ടായത് ഒക്‌ടോബറിലാണ്. 590 മില്ലിമീറ്റർ മഴയാണ് ഒക്‌ടോബറിൽ പെയ്തത്. ശരാശരി സംസ്ഥാനത്തുണ്ടായ മഴ 303 മില്ലിമീറ്ററാണ്. പത്തനംതിട്ട ജില്ലയിൽ 186 ശതമാനം അധിക മഴ പെയ്തു. കണ്ണൂർ 143 ശതമാനം, കാസർകോട് 141 ശതമാനം, കോഴിക്കോട് 135 ശതമാനം, ഇടുക്കി 119 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പെയ്ത അധിക മഴയുടെ കണക്ക്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അടക്കം സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകൾ പല തവണ തുറക്കേണ്ടി വന്നിരുന്നു.

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വലുതും ചെറുതുമായ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും പതിവാകുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തിട്ടും ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനോ പരിഹാര മാർഗങ്ങൾ തേടുന്നതിനോ വേണ്ടത്ര കരുതലെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു.

മഴക്കെടുതി മൂലം വിഷമിക്കുന്നവർ അനവധിയാണ്. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്ന പ്രതിപക്ഷം നിയമസഭയിൽ അടക്കം ഉന്നയിക്കുകയും ചെയ്തു.

സംസ്ഥാനത്തിന് ഒരു ദുരന്തനിവരാണ നയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ സുപ്രധാന കടമകൾ നിർവഹിക്കേണ്ട സംസ്ഥാനത്തെ ദുരന്ത നിവാരണ അഥോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായ ഡോക്ടർ ശേഖർ എൽ കുര്യാക്കോസിന്റെ അഭാവമാണ് വിഷയത്തിന്റെ ഗൗരവും ഉയർത്തുന്നത്.

കൂട്ടിക്കൽ ദുരന്തം ഉണ്ടായപ്പോഴും പ്രകൃതി ദുരന്തം തുടർന്നപ്പോഴും സംസ്ഥാനത്തിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് എക്‌സ്‌പെർട്ടായ ഡോ. ശേഖർ എൽ കുര്യാക്കോസിന്റെ അഭാവം ചർച്ചായയിരുന്നു. നെതർലണ്ടിൽ മൂന്ന് മാസത്തെ പഠനത്തിലാണ് ഡോ. ശേഖർ കുര്യാക്കോസ് എന്നാണ് അറിയുന്നത്.

സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ തന്റെ ഫേസ്‌ബുക്ക് പേജിൽ കൊറോണ ബിയറുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് ഡോ. ശേഖർ എൽ കുര്യാക്കോസിനെതിരെ വീണ്ടും വിമർശനം ഉയരുന്നത്. ശേഖറിന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. കേരളത്തിൽ മഴക്കെടുതികൾ അറുതിയില്ലാതെ തുടരുമ്പോൾ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി വിദേശ പര്യടനത്തിലാണ് എന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കവർ ഫോട്ടോ ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നതുകൊറോണ ബിയർ ആണ്. it's Corona and that too a little extra everywhere!!! എന്നാണ് ഫോട്ടോയ്ക്ക് ഒപ്പമുള്ള ക്യാപ്ഷൻ. സംസ്ഥാനം വലിയൊരു പ്രതിസന്ധി നേരിടുമ്പോഴാണ് ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ഇത്തരത്തിൽ ലോക പര്യടനം നടത്തുന്നതും ബിയർ ബോട്ടിലുകൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. ഇത് വലിയ വിമർശനമാണ് ഉയർത്തുന്നത്.