തിരുവനന്തപുരം: സംസ്ഥാനത്ത് വർഷങ്ങളായി സർവ്വീസിൽ നിന്ന് വിട്ടുനിൽക്കുന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു. പലതവണ നിർദ്ദേശം നൽകിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാത്തവർക്ക് എതിരെയാണ് നടപടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഉള്ളവരാണ് പിരിച്ചുവിട്ട മുഴുവൻ പേരും.

ഇനിയും വിട്ടുനിൽക്കുന്നവർ ഉടൻ സർവ്വീസിൽ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കോവിഡ് പോരാട്ടത്തിന് ആരോഗ്യപ്രവർത്തകരുടെ ആവശ്യം കൂടുതലുള്ള സമയമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീർഘകാല അവധിയിൽ പ്രവേശിച്ചവർ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം തുടങ്ങിയപ്പോഴും ഇവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.