ലക്നൗ: വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിയായ ഡോക്ടർ 50 വർഷം സേവനം അനുഷ്ടിച്ച ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ എസ്ആർഎൻ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജെകെ മിശ്രയാണ് ആതെ ആശുപത്രിയിൽ വെന്റിലേറ്റർ ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. 85 വയസായിരുന്നു.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഡോക്ടർക്ക് വെന്റിലേറ്റർ സൗകര്യം ആവശ്യമായിരുന്നെങ്കിലും കണ്ടെത്താൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. മിശ്രയുടെ ഭാര്യയും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. ഭാര്യയ്ക്ക് മുന്നിൽവച്ചായിരുന്നു ഡോക്ടറുടെ അന്ത്യം.

ഏപ്രിൽ 13നാണ് ഡോ. മിശ്രയ്ക്ക് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് ഡോക്ടറെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ജില്ലയിലെ മറ്റ് ആശുപത്രികളിലെല്ലാം രോഗികൾ നിറഞ്ഞിരുന്നു. എസ്ആർഎൻ ആശുപത്രിയിൽ നൂറോളം വെന്റിലേറ്ററുകൾ ഉണ്ടെങ്കിലും ഒന്നിൽനിന്നും രോഗിയെ മാറ്റാൻ പറ്റിയ സാഹചര്യമായിരുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.