കൊച്ചി: ഇരട്ട വോട്ട് സംബന്ധിച്ച ആരോപണങ്ങൾ സർക്കാരിനെതിരായ തെരഞ്ഞെടുപ്പ് ആയുധമായി പ്രതിപക്ഷം ഉപയോ​ഗിക്കാൻ ശ്രമിക്കവെ തിരിച്ചടിയാകുന്നത് കോൺ​ഗ്രസ് നേതാക്കളുടെ ഇരട്ടവോട്ട്. കോൺഗ്രസ് നേതാവും എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തി. എൽദോസിനും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ട്. രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് എൽദോസ് കുന്നപ്പിള്ളിക്ക് വോട്ടുള്ളത്. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയാണ് എൽദോസ് കുന്നപ്പിള്ളി.

എന്നാൽ ഇരട്ട വോട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്. തൃശൂർ കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിന് മൂന്ന് വോട്ടും രണ്ട് തിരിച്ചറിയൽ കാർഡും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിലും, നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുമാണ് ശോഭ സുബിന് വോട്ടുള്ളതെന്ന് എൽഡിഎഫ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുകയാണ്. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. പ്രശ്നം അതീവ ഗൗരവതരമാണെന്നും അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

കേസ് പന്ത്രണ്ട് മണിക്ക് പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞ കോടതി കമ്മിഷനോട് വിശദീകരണം തേടിയ ശേഷം ഹർജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് തവണ കത്തയച്ചെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് ചെന്നിത്തല ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജവോട്ട് ചേർക്കാൻ ഒത്താശ ചെയ്ത ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഹൈക്കോടതി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം.സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ വ്യക്തമാക്കുന്നത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്ത പ്രവർത്തിയാണ്. അതിനാൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

കേസിലെ തുടർ നടപടികൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണായകമാകുന്നു എന്നാണ് വിലയിരുത്തൽ. ഏതായാലും ഐഎഎം പ്രഫസറെ നിയോഗിച്ച് കള്ളവോട്ടുകൾ കണ്ടെത്തിയ കോൺഗ്രസ് നീക്കം അതിനിർണ്ണായകമാകുകയാണ്. എല്ലാ മണ്ഡലത്തിലും സംഘടിതമായി കള്ളവോട്ട് ചേർത്തു എന്നാണ് വ്യക്തമാകുന്നത്. ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവു പുറത്തു വന്നു. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്കമെന്നു തെളിയിക്കുന്നതാണ് രേഖകൾ. അതുകൊണ്ട് തന്നെ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാകും.

നേമത്ത് 88ാം ബൂത്തിലെ അശ്വതി സി.നായർ, ബൂത്ത് 98 ലെ ഷെമി, ചിറയിൻകീഴ് 119ാം ബൂത്തിലെ സിന്ധു, വട്ടിയൂർക്കാവ് 32ാം ബൂത്തിലെ സജിത, കഴക്കൂട്ടം 33ാം ബൂത്തിലെ അനിതാ കുമാരി എന്നിവരുടെ കാർഡുകളിൽ ഒരേ ഫോട്ടോയാണ്. നേമത്തെ തന്നെ 62ാം ബൂത്തിലെ ഷഫീഖ്, ബൂത്ത് 90 ലെ ഹരികുമാർ, 47 ലെ ശെൽവകുമാർ, തിരുവനന്തപുരം 110ാം ബൂത്തിലെ ഉത്തമൻ, വട്ടിയൂർക്കാവ് 89ാം ബൂത്തിലെ സുനിൽ രാജ് എന്നിവർക്കും വിലാസം പലതാണെങ്കിലും ഒരൊറ്റ ഫോട്ടോയാണ്. അതായത് വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന മഷി മായ്ച ശേഷം വേറൊരു ബൂത്തിലെത്തി വോട്ട് ചെയ്യാൻ ഇതിലൂടെ ഇവർക്ക് കഴിയും.

പട്ടികയിൽ പേരു ചേർക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്തകരാറോ പലവട്ടം വോട്ടു ചേർക്കുന്നതു കൊണ്ടോ ആകാം പിഴവെന്ന വാദം തള്ളുന്നതാണു ഒരോ ഫോട്ടോയും വിവിധ മേൽവിലാസവും ഉപയോഗിച്ചുള്ള പേരു ചേർക്കൽ.. പിടിക്കപ്പെടാതിരിക്കാൻ ഒരു പടം ഉപയോഗിച്ചു പല മണ്ഡലങ്ങളിലായി വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണു വ്യക്തമാകുന്നത്. 5 പേരിലെ യഥാർഥ വോട്ടർ ആരാണ്, അവർക്ക് ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടോ തുടങ്ങിയ വിവരങ്ങൾ വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. ഫോട്ടോ ഐഡി നിർബന്ധം ആയതിനാൽ വോട്ടർ പട്ടികയിൽ ഫോട്ടോ ഉള്ള ആളിനേ എല്ലാ വോട്ടും ചെയ്യാനാകൂ. അതുകൊണ്ട് തന്നെ ഇയാൾ അറിയാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടത്താനും ആകില്ല. ഈ വിഷയത്തിൽ ഹൈക്കോടതി അന്വേഷണവും നടപടിയും പ്രഖ്യാപിച്ചാൽ വ്യാജ വോട്ടർമാർ കുടുങ്ങും.