കുമളി: തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തിയുള്ള ഇരട്ട വോട്ട് തടയാൻ കർശന നടപടി. ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ സായുധ സേനയെ വിന്യസിച്ചു. കുമളി, ബോട്മേട്ട്, കമ്പം മേട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിൽ ആണ് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുള്ളത്. അതിർത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും രേഖകൾ ഉൾപ്പെടെയുള്ളവയും പരിശോധിക്കും.

ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ഇരട്ടവോട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി.

തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവർ ഇരട്ട വോട്ട് ചെയ്യുന്നത് തടയാനാണ് നടപടി. അതിർത്തി കടന്നെത്തുന്നവർ യാത്രാ ലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തിയാൽ മാത്രമെ അതിർത്തി കടത്തി കേരളത്തിലേക്ക് വിടുകയുള്ളുവെന്നാണ് കേന്ദ്ര സേന അറിയിച്ചിട്ടുള്ളത്. കേന്ദ സേനയോടൊപ്പം പൊലീസിനെയും ചെക്ക് പോസ്റ്റുകളിൽ വിന്യസിച്ചിട്ടുണ്ട്.

അതിർത്തി അടയ്ക്കണം എന്ന ആവശ്യം യുഡിഎഫ് സ്ഥാനാർത്ഥികൾ മുന്നോട്ട് വെച്ചെങ്കിലും സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി കേന്ദ്ര സേനയെ വിന്യസിച്ച് ഇരട്ട വോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.