കാഞ്ഞങ്ങാട്: ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തോടെ, സ്ത്രീധന പീഡനകേസുകൾ കൂടുതൽ പുറത്തുവരികയാണ്. കാഞ്ഞങ്ങാട്ട് കല്യാണം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിന് ഭർത്യവീട്ടിൽ ക്രൂരമർദ്ദനം. ഭർത്താവും മാതാവും ചേർന്നുള്ള പീഡനം സഹിക്കാൻ കഴിയാതെ യുവതി ഭർത്യവീട് വിട്ട് നിയമനടപടി ആരംഭിച്ചു. പാണത്തൂർ ചെറുപനത്തടിയിലെ ഫസിയയുടെ മകൾ ഷബിബ ഷഹനെയാണ് (19) ഭർത്താവും ഉമ്മയും ചേർന്ന് അതിക്രുരമായി പീഡനത്തിനിരയാക്കിയത്.

ഭർത്താവ് കൊളവയലിൽ സി പി മൻസിലിൽ സി.പി.ആസിഫ്, ഉമ്മ ബീഫാത്തിമ, എന്നിവർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പ റഞ്ഞു. മൂന്നുമാസക്കാലം പീഡനം അനുഭവിച്ചു. കല്യാണ സമയത്ത് 30 പവൻ സ്വർണം നൽകിയിരുന്നു. ഇതിൽ നിന്ന് പത്ത് പവൻ ഭർത്താവ് വിൽപ്പന നടത്തിയതായി ഷബീബ പറയുന്നു.

കല്യാണം നിശ്ചയിച്ചതിന് ശേഷം വീട്ടിലെത്തിയ രക്ഷിതാക്കൾ കാണാതെ ഒരു പവൻ സ്വർണ്ണാഭരണവും ഭർ ത്താവ് കൈക്കലാക്കിയത്രെ. സഹോദരിയുടെ കല്യാണത്തിന് പത്ത് പവൻ കൂടി ആവശ്യപ്പെട്ടാണ് ഉമ്മയും ഭർത്താവും ചേർന്ന് യുവതിയെ മർദ്ദിക്കാൻ തുടങ്ങിയതെന്ന് ഷബീബ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മെയ് 16 ന് രാത്രി ഭർത്താവ് മുറിക്കകത്ത് വെച്ച് ഷബിബയെ ക്രുരമായി മർദ്ദിക്കുകയും നിലത്ത് അടിച്ചുവീഴ്‌ത്തുകയും ചെയ്തുവെന്നാണ് പരാതി. ഈ സമയം ഉമ്മ അടിവയറ്റിൽ ചവിട്ടുകയും തുണി ഉണക്കാൻ ഉപയോഗിക്കുന്ന കമ്പി കൊണ്ട് അടിക്കുകയും ചെയ്തുവെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇവരുടെ മർദനത്തിൽ ഷബീബ ബോധരഹിതയായി.

ഭർത്താവിന്റെ മൂത്ത സഹോദരൻ അശ്‌റഫ് ഓടിയെത്തിയാണ് മർദ്ദനത്തിൽ നിന്നും പിന്തിരിപ്പിച്ചത്. പിന്നീട മെഡിക്കൽ സ്റ്റോറിൽ നിന്നും ഭർത്യസഹോദരൻ മരുന്ന് വാങ്ങിച്ച് നൽകിയതയും പരാതിയിൽ പറയുന്നുണ്ട്. തൊട്ടടുത്ത ദിവസം കോളവയിലെ വീട്ടിൽ നിന്നും പാണത്തൂരിലെ സ്വന്തം വീട്ടിലേക്ക് കാറിൽ കൊണ്ടുവിടാൻ പോകുമ്പോഴും വഴിയിലും പലയിടങ്ങളിലായും കാറിനുള്ളിൽ വെച്ചും ഭർത്താവ് ക്രുരമായി മർദ്ദിക്കുകയും ചുരിദാറി ഷാൾ കൊണ്ട് കഴുത്തിൽമുറുക്കി കൊല്ലാൻ ശ്രമിക്കുകയും കാറിൽ നിന്നും ചവിട്ടി പുറത്തിടുകയും ചെയ്തു.

പരിക്കേറ്റ ഷബിബ പനത്തടി താലുക്ക് ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നു. ഇനി നീ ജീവനോടെ ഇരിക്കില്ലെന്നും കൊന്നു കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി പരാതിയെ തുടർന്ന് രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.