ന്യൂഡൽഹി: ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റായി ഡോ.അബ്ദുൽ സലാമിനെ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ നിയമിച്ചുത് കഴിഞ്ഞ ദിവസമാണ്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറാണ് ഡോ.അബ്ദുൽ സലാം. മുസ്ലിംലീഗ് പാളയത്തിൽ നിന്നുമാണ് ബിജെപി പാളയത്തിലേക്ക് സലാം എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അബ്ദുള്ളക്കുട്ടിക്ക് ശേഷം ബിജെപി ദേശീയ നിരയിലുള്ള മറ്റൊരു മുസ്ലിം നേതാവാകുകയാണ് സലാം. യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുൽ സലാം കാലിക്കറ്റ് വൈസ് ചാൻസിലറാകുന്നത്. അന്ന് നിരവധി വിവാദങ്ങളുടെ കേന്ദ്രമായിരുന്നു ഇദ്ദേഹം.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരിൽ ബിജെപി സ്ഥാനാർത്ഥിയായും സലാം മത്സരിച്ചിരുന്നു. കാലിക്കറ്റ് സർവ്വകലാശാ വിസി ആയിരിക്കവേ ക്യാമ്പസ് രാഷ്ട്രീയത്തോട് വിമുഖത കാണിച്ചിരുന്ന അബ്ദുൽ സലാം ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന അഭിപ്രായങ്ങളും ആ കാലത്ത് പങ്കുവെച്ചിരുന്നു. ഇത് ഏറെ വിവാദങ്ഹൾക്ക് ഇടയാക്കുകയും ചെയ്തു.

അബ്ദുൽ സലാം വിസി ആയിരിക്കെയാണ് സർവകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥി, അദ്ധ്യാപക സർവീസ് സംഘടനകൾ വി സിയുടെ നിലപാടുകൾക്കെതിരെ ഏറ്റവും കൂടുതൽ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഇതേ കാലയളവിലാണ് കാലിക്കറ്റ് സർവകലാശാല സെമിനാർ കോപ്ലക്സിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി നടത്തിയത്. ഇതിനെതിരെ അന്ന് രൂക്ഷ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

അടുത്തകാലത്ത് ഡോ. എം. അബ്ദുൾസലാം ശമ്പള ഇനത്തിൽ അധികം കൈപ്പറ്റിയ 25 ലക്ഷത്തിൽപരം രൂപ തിരിച്ചുപിടിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവിറക്കിയിരുന്നു. ബിജെപിയിൽ ചേർന്ന ഡോ. അബ്ദുൾസലാം തിരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എൻ.ഡി.എ. സ്ഥാനാർത്ഥിയായി ജനവിധി തേടിയതിന് പിന്നാലെയായിരുന്നു ഈ നടപടി.

നേരത്തെ സിൻഡിക്കേറ്റ് എടുത്ത ഈ തീരുമാനത്തിനെതിരേ ഡോ. അബ്ദുൾസലാം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെതിരേ സർവകലാശാല അനുകൂലവിധി നേടിയതിനെത്തുടർന്ന് മൂന്നിനാണ് ഈ പുതിയ ഉത്തരവ്. കാർഷിക സർവകലാശാലയിൽ പ്രൊഫസറായിരിക്കെയാണ് ഇദ്ദേഹം കാലിക്കറ്റിലെത്തിയത്. പുതിയനിയമനം പുനർനിയമനമായി കണക്കാക്കുന്നതിനാൽ മുൻജോലിയിൽനിന്നുള്ള അടിസ്ഥാന പെൻഷൻ കുറച്ചുള്ള ശമ്പളമേ പുതിയ ജോലിയിൽനിന്ന് വാങ്ങാനാകൂ. വി സി. പദവിയുടെ ശമ്പളം കണക്കാക്കി നൽകാൻ വൈകിയതിനാൽ ഡോ. അബ്ദുൾസലാം കാർഷിക സർവകലാശാലയിൽനിന്നുള്ള മുഴുവൻ പെൻഷനും കാലിക്കറ്റിൽനിന്നുള്ള ശമ്പളവും ഒരേസമയം കൈപ്പറ്റിയിരുന്നു.

2011 സെപ്റ്റംബർ 12 മുതൽ 2015 ജൂലായ് 31 വരെ കാലയളവിൽ 25,87,229 രൂപ അധികം പറ്റിയതായാണ് സർവകലാശാലാ ഫിനാൻസ് ബ്രാഞ്ചിന്റെ റിപ്പോർട്ട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് തിരിച്ചുപിടിക്കൽ നടപടി. കാർഷിക സർവകലാശാലയിൽനിന്നുള്ള പെൻഷൻ കുടിശ്ശികയിൽനിന്ന് തുക കാലിക്കറ്റ് സർവകലാശാലാ ഫണ്ടിലേക്ക് മാറ്റാനാണ് നിർദ്ദേശം ലഭിച്ചത്.