ഇന്ത്യ ഇന്ന് അനുഭവിക്കുന്നത് ഭരണകൂടത്തിന്റെ തെറ്റായ അനുമാനങ്ങളുടെ ഫലമാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദനും ബൈഡൻ ഭരണകൂടത്തിലെ ആരോഗ്യ ഉപദേശകനുമായ ഡോ. ആന്റണി ഫൗചി. കോവിഡ് മഹാമാരിയെ അതിജീവിച്ചെന്ന തെറ്റായ അനുമാനമാണ് ഇന്ത്യയെ ഇപ്പോഴത്തെ ദുരവസ്ഥയിലെത്തിച്ചത്. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യം തുറന്നിട്ടത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ഫൗചി അമേരിക്കൻ സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞു.

'ഇന്ത്യയിൽ കോവിഡിന്റെ ആദ്യ തരംഗം അവസാനിച്ചപ്പോൾ അവർ മഹാമാരിയെ അതിജീവിച്ചെന്ന തെറ്റായ നിഗമനത്തിലെത്തി. ഇതാണ് ഇപ്പോഴത്തെ ദുരവസ്ഥയിലെത്തിച്ചത്. ലോക്ക്ഡൗൺ അവസാനിപ്പിച്ച് രാജ്യം തുറന്നിട്ടത് ദുരന്തമായി മാറി,'ഫൗചി പറഞ്ഞു.

കാര്യങ്ങളെ ഒരിക്കലും കുറച്ചു കാണരുത്. പ്രാദേശികതലത്തിൽ തന്നെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. കോവിഡിനെതിരെ മാത്രമല്ല, ഭാവിയിൽ വരാനിരിക്കുന്ന മഹാമാരികൾക്കെതിരെ പൊരുതാനും ഇതു നമ്മെ സജ്ജരാക്കുമെന്ന് ഫൗചി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ സ്ഥിതി വേദനാജനകമാണെന്നും ഇത് അമേരിക്കയ്ക്ക് പാഠമാണെന്നും സെനറ്റ് സമിതി ചൂണ്ടിക്കാട്ടി. അതേസമയം, ലോകാരോഗ്യ സംഘടനയുടെ ഭാഗമായി മഹാമാരിക്കെതിരായ പോരാട്ടത്തെ നയിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം സന്തോഷകരമാണെന്നും സമിതി അംഗങ്ങൾ പറഞ്ഞു. ലോകത്ത് എല്ലായിടത്തും അവസാനിക്കാതെ യു.എസിൽ മഹാമാരിയെ ഇല്ലാതാക്കിയെന്നു പറയാനാകില്ലെന്നും സെനറ്റ് സമിതി വ്യക്തമാക്കി.
ന്ന്‌