തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ കെ രാധാകൃഷ്ണൻ ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയാവുകയാണെങ്കിൽ അത് ചരിത്രമാകുമെന്ന് സംവിധായകൻ ഡോ ബിജു. ചില തീരുമാനങ്ങൾ എന്നും വിപ്ലവമാണ് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദേവസ്വം വകുപ്പ്... വാർത്ത ശരി എങ്കിൽ ചില തീരുമാനങ്ങൾ വിപ്ലവം ആണ്...സാമൂഹ്യപരമായി ചരിത്രവും - ഡോ ബിജു ഫേസ്‌ബുക്കിൽ കുറിച്ചു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യ വകുപ്പുകൾ കെ രാധാകൃഷ്ണന് ലഭിക്കും. നേരത്തെ വി ശിവൻകുട്ടിക്ക് ദേവസ്വം മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

എൻസിപിയിൽ നിന്നും ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിന് നൽകി. രണ്ടര വർഷത്തിന് ശേഷം വകുപ്പ് കെബി ഗണേശ് കുമാറിന് കൈമാറും. നേരത്തെ എൻസിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയാവും.

വീണ ജോർജിനെയാണ് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎൽഎയായ വീണ ജോർജിനെ പരിഗണിച്ചത്. ആറന്മുളയിൽ നിന്നുള്ള എംഎൽഎയാണ് വീണ ജോർജ്.