ന്യൂഡൽഹി: അലോപ്പതി ചികിത്സാ രീതിക്കെതിരെ രംഗത്തെത്തിയ ബാബാ രാംദേവിന്റെ വിമർശനങ്ങൾ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാംദേവിന്റെ പരാമർശങ്ങൾ കോവിഡിനെതിരെ പോരാടുന്നവരെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാംദേവിന്റെ വാക്കുകൾ കോവിഡ് പോരാളികളെ മാത്രമല്ല രാജ്യത്തെ പൗരന്മാരെ കൂടി അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പ്രതികരിച്ചു.

അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നും രാംദേവിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണെന്നും ഹർഷ വർധൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം രാംദേവിന് കത്തയച്ചു.

രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യപ്രവർത്തകർ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങൾ അപമാനിച്ചത്. വിവാദ പരാമർശത്തിൽ രാംദേവ് കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പരാമർശം പിൻവലിക്കണമെന്നും ഹർഷ വർധൻ രാംദേവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

അലോപ്പതി ചികിത്സ വിവേക ശൂന്യമാണെന്നായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചതായും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിലായിരുന്നു രാംദേവിന്റെ വിവാദ പരാമർശനം.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു. അതേസമയം രാംദേവിന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു പതഞ്ജലി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വിശദമാക്കിയത്.