തിരുവനന്തപുരം: ശബരിമല പ്രക്ഷോഭകാലത്ത് ആ സമരം ഉയർത്തിയ വാദങ്ങളെ തകർക്കാൻ ആരൊക്കെയോ ചേർന്ന് നിർമ്മിച്ച ചെമ്പോല വായിച്ച് അതിന്റെ ഉള്ളടക്കം എന്താണെന്നും ആ ചെമ്പോലയ്ക്ക് 350 വർഷത്തെ പഴക്കമുണ്ടെന്നും ഗണിച്ചുപറഞ്ഞ ചരിത്രകാരനാണ് പ്രൊഫ. എംആർ രാഘവവാര്യർ. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനെ തുടർന്നു എം.ജി ശശിഭൂഷൺ അടക്കമുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ ബന്ധപ്പെട്ട് ഇത് തെറ്റാണെന്നും ചെമ്പോല വ്യാജമാണെന്ന് മുമ്പ് തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും തിരുത്തിയെങ്കിലും രാഘവവാര്യർ മൗനം പാലിക്കുകയായിരുന്നു. തന്റെ കണ്ടെത്തൽ തെറ്റാണെന്ന് അദ്ദേഹം ഇതുവരെ ഒരിടത്തും പറഞ്ഞിട്ടില്ല. ശബരിമലയുടെ ആചാരങ്ങളെ രേഖപ്പെടുത്തി വച്ച ചെമ്പോലയുടെ ആധികാരികത വെളിപ്പെടുത്തിയ ചരിത്രകാരനായാണ് ഇന്നും രാഘവവാര്യർ അറിയപ്പെടുന്നത്.

കേരള സർവകലാശാലയുടെ ചരിത്രവിഭാഗം തലവനും കേരളത്തിലെ അറിയപ്പെടുന്ന ചരിത്ര ഗവേഷകരിൽ ഒരാളുമായ ഡോ. രാഘവവാര്യർ എന്തിനാണ് ഇങ്ങനെയൊരു പച്ചക്കള്ളം പറഞ്ഞത്? അത്തരമൊരു അന്വേഷണം നടത്തുമ്പോൾ നമ്മൾ എത്തിനിൽക്കുന്നത് രാഘവവാര്യർക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലഭിച്ച ആനുകൂല്യങ്ങളിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2018 ൽ തൃപ്പൂണിത്തുറയിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് എന്ന ചരിത്ര ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറാക്കി കൊണ്ടുള്ള നിയമനമാണ്. ഈ സ്ഥാനലബ്ദി വ്യാജ കണ്ടെത്തലിനുള്ള ഉപഹാരമാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

എൺപത്തിയഞ്ച് വയസുള്ള അദ്ദേഹത്തെ ഏകദേശം ഒന്നരലക്ഷം രൂപ ശമ്പളത്തോടെയാണ് സംസ്ഥാനസർക്കാർ ആ പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. ശമ്പളത്തിന് പുറമെ ഔദ്യോഗിക വാഹനവും ഡ്രൈവറും മറ്റ് ആനുകൂല്യങ്ങളുമൊക്കെ സർക്കാർ നൽകുന്നുണ്ട്. മാത്രമല്ല കോവിഡ് ആയതിനാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ദിവസം പോലും അദ്ദേഹം തൃപ്പൂണിത്തുറയിലെ ഓഫീസിൽ എത്തിയിട്ടില്ല. എന്നാൽ ശമ്പളം മുടങ്ങാതെ ലഭിക്കുന്നുമുണ്ട്. ഈ പ്രായത്തിൽ ഇത്രയും ശമ്പളം ലഭിക്കുന്നത് ചെറിയകാര്യമല്ല. അതുകൊണ്ടാണ് ആരെഴുതികൊടുത്താലും അത് സർക്കാരിന് ഇഷ്ടമുള്ള തരത്തിൽ വിളിച്ചുപറയാൻ അദ്ദേഹത്തിന് സാധിക്കുന്നത്.

കേരള സർവകലാശാലയിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിന് എഴുപത്തയ്യായിരം രൂപ പെൻഷന് പുറമേയാണ് ഈ ശമ്പളം. പിണറായി വിജയൻ ഭരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്തുതിപാഠകർക്ക് ഇത്തരത്തിൽ പല ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നത് മുമ്പ് തന്നെ ഉയർന്ന ആരോപണമാണ്. രാഘവവാര്യർക്ക് ഈ സ്ഥാനത്തിരിക്കുന്നതിന് യോഗ്യതക്കുറവൊന്നുമില്ല. എന്നാൽ ഒരു ആരാധനാലയത്തെ തകർക്കാനും ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പ്രക്ഷോഭത്തെ പരാജയപ്പെടുത്തുന്നതിനും ഉപഹാരമായി ലഭിക്കുന്ന ഇത്തരമൊരു സ്ഥാനത്ത് ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ധാർമികയോഗ്യത ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്.