കൊച്ചി: ദൃശ്യം രണ്ട്-മലയാളികൾക്ക് നൽകിയത് ആകാംഷയിൽ പൊതിഞ്ഞ നിമിഷങ്ങൾ. ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ മികവാണ് 'ദൃശ്യം 2'ന്റെ പ്രത്യേകത. ഒപ്പം മോഹൻലാലിന്റെ ജോർജ്ജ് കുട്ടിയും. ഒടിടിയിൽ സിനിമ കണ്ട ആരാധകർ നിരാശരാണ്. തിയേറ്ററിൽ കൈയടിക്കാൻ പറ്റിയില്ലല്ലോ എന്ന നിരാശ. സന്തോഷം ആമസോണിനാണ്. മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ചിത്രം അവർക്ക് നൽകുന്നത് ആഹ്ലാദമാണ്. മികച്ച സിനിമയെന്ന പേർ ദൃശ്യം രണ്ട് നേടുമ്പോൾ കൂടുതൽ മലയാള ചിത്രങ്ങൾ ഒടിടി ഫ്‌ളാറ്റ് ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയും സജീവം.

കുടുംബത്തിന് വേണ്ടി ജോർജുകുട്ടി വീണ്ടും കളിക്കുകയാണ്. അവിടെ ആ മനുഷ്യനെ തോൽപ്പിക്കാൻ പൊലീസിന് കഴിയുമോ എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്. എന്തായാലും സത്യം എല്ലാവരും അറിയുന്നു. അവിടെ തീരുകയാണ് ദൃശ്യം രണ്ട്. കോവിഡിന്റെ വെല്ലുവളികൾക്കുള്ളിൽ നിന്ന് തിരക്കഥയുടെ കരുത്തിൽ കെട്ടി ഉയർത്തിയ നല്ല സിനിമയാണ് ദൃശ്യമെന്നാണ് വീട്ടിലിരുന്ന് ടിവിയിൽ സിനിമ കണ്ടവരുടെ പ്രതികരണം. ആരാധകരും ആവേശത്തിൽ. തിയേറ്ററിൽ കാണാൻ കഴിയാത്ത നിരാശയുണ്ടെങ്കിലും ലാലിന്റെ മികച്ച പ്രകടനം ദൃശ്യത്തിന് കരുത്താകുന്നു.

ആമസോൺ പ്രൈമിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ജോർജുകുട്ടിയുടെ ജീവതത്തിന്റെ രണ്ടാം ഭാഗമെത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന ആകാംഷയിൽ ടിവിക്കും മൊബൈൽ ഫോണിനും മുന്നിൽ ഇരുന്ന ആരും നിരാശരായില്ല. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് കഥയെ മുമ്പോട്ട് കൊണ്ടു പോയി. സംഭവിക്കില്ലെന്ന് കരുതിയത് പലതും സംഭവിച്ചു. അവസാനം നീതിയൊരുക്കി ക്ലൈമാക്‌സും. വരുൺ കൊലക്കേസ് അങ്ങനെ തീരുകയാണ് തൽകാലത്തേക്ക് അവിടെ. മൂന്നാം ഭാഗത്തിന് ജോർജുകുട്ടിക്ക് ബാല്യമുണ്ടോ എന്ന ചർച്ച സജീവമാക്കുന്ന അവസാനം.

ആമസോണിൽ അപ്ലോഡ് ചെയ്തത് രാത്രി പത്തരയ്ക്കായിരുന്നു. ആപ്പിൽ ബാനറായി മാറിയത് അർദ്ധരാത്രി 12നും. അതിന് മുമ്പ് തന്നെ ആമസോണിൽ കയറി; സെർച്ച് ചെയ്ത് ഒടിടി പ്ലാറ്റ് ഫോമിൽ ഷോ കണ്ടവർ ആയിരങ്ങളാണ്. ജോർജുകുട്ടിയും പൊലീസും പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നതാണ് വസ്തുക. അങ്ങനെ മോഹൻലാലിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലെ ആദ്യ സിനിമാ റിലീസ് വൻ വിജയമാവുകയാണ്. ദൃശ്യ രണ്ട് ഒരുക്കി ജിത്തു ജോസഫ് വീണ്ടും വിസ്മയിപ്പിക്കുകയാണ് മലയാളികളെ.

ജീത്തു ജോസഫ് എന്ന രചയിതാവും സംവിധായകനും പ്രേക്ഷകന് നൽകിയ വാക്ക് പാലിച്ചു എന്നതാണ് 'ദൃശ്യം 2'ന്റെ ആദ്യ കാഴ്ചാനുഭവം. വലിയ അവകാശവാദങ്ങളൊന്നും ചിത്രത്തെക്കുറിച്ച് ജീത്തു മുന്നോട്ടുവച്ചിരുന്നില്ല. 'ദൃശ്യ'ത്തിന്റെ ത്രില്ലർ എലമെന്റ് കണ്ട് പ്രേക്ഷകർക്ക് ഉണ്ടാകാവുന്ന അമിത പ്രതീക്ഷയെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും ഒരു നല്ല ഫാമിലി ഡ്രാമയാവും രണ്ടാംഭാഗമെന്നുമായിരുന്നു സംവിധായകന്റെ വാക്കുകൾ. ത്രില്ലർ എലമെന്റ് നിലനിർത്തി കുടുംബ ചിത്രമാക്കി രണ്ടാം ഭാഗത്തേയും മാറ്റുന്നു. ചതിക്കുഴികൾ കൂടെയുണ്ടെന്ന തിരിച്ചറിവിൽ ജോർജുകുട്ടി പതറുന്നില്ല. കുടുംബത്തിന് വേണ്ടി എല്ലാം സമർപ്പിക്കുകയാണ് അയാൾ. അതു തന്നെയാണ് സിനിയുടെ വിജയവും. ദൃശ്യം ആദ്യ ഭാഗത്തെ ലോക്കേഷനുകളിലേക്ക് മലയാളി വീണ്ടും മടങ്ങുമെന്ന് ഉറപ്പ്.

വർഷങ്ങൾക്കിപ്പുറവും പൊലീസിന്റെ റഡാറിൽത്തന്നെയാണ് ജോർജുകുട്ടി. തങ്ങളുടെ മുൻ സഹപ്രവർത്തകയുടെ മകൻ കൊല്ലപ്പെട്ട കേസ് ആയതിനാൽ സേനയ്ക്കുതന്നെ അഭിമാനക്ഷതമാണ് പിടിക്കപ്പെടാത്ത ജോർജുകുട്ടിയെന്ന് കരുതുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും പൊലീസിലുണ്ട്. പൊലീസിനും ജോർജുകുട്ടിക്കുമിടയിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. 154 മിനിറ്റിൽ ജിത്തു പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ലാൽ എന്ന മഹാനടന്റെ സൂക്ഷമതയിൽ മുന്നോട്ടു പോകുന്ന ചിത്രം. ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയും തകർക്കുന്നു, 'ദൃശ്യം' പോലെതന്നെ പതിഞ്ഞ താളത്തിൽ തുടങ്ങി, ത്രില്ലറിലേക്ക് പരകായ പ്രവേശം ചെയ്യുന്ന ചിത്രം.

ദൃശ്യത്തിന്റെ രണ്ടാം വരവിൽ ഏറ്റവും ശ്രദ്ധേയംം മുരളി ഗോപിയുടെ ഐജി തോമസ് ബാസ്റ്റിൻ ആണ്. സഹപ്രവർത്തക വ്യക്തിജീവിതത്തിൽ നേരിട്ട ദുരനുഭവത്തോട് ഐക്യദാർഢ്യപ്പെട്ട് വരുൺ കൊലക്കേസ് പുനരന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.