മലപ്പുറം: മലപ്പുറം നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ മാരക മയക്കമുരുന്നുകളുമായി രണ്ടുപേർ പിടിയിൽ. മയക്കുമരുന്നായ എം ഡി എം എയും എൽ എസ് ഡി സ്റ്റാമ്പുകളുമായാണ് രണ്ട് പേർ പിടിയിലായിരിക്കുന്നത്. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയൻകാടൻ വീട്ടിൽ സൽമാൻ ഫാരിസ്, കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗശീൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇരുവരും സുഹൃത്തുക്കളാണ്. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ്് ഇരുവരും പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് എം ഡി എം എയുമായിട്ടാണ് സൽമാൻ ഫാരിസ് പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് നൗശീൻ പിടിയിലാകുന്നത്.

എം ഡി എം എയുടെ 232 പാക്കറ്റുകളും എട്ട് എൽ എസ് ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇരുവരിൽ നിന്നുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് കൊറിയർ മുഖേനയാണ് മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. നേരത്തെ ഇത്തരം കേസിൽ ബാംഗ്ലൂരിൽ അറസ്റ്റിലായകുകയും ജയിലിൽ കിടക്കുകയും ചെയ്ത വ്യക്തിയാണ് നൗഷീൻ. ഈ സമയത്ത് ജയിലിൽ നിന്നും ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് നൗഷീൻ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.

ഇങ്ങനെ എത്തിക്കുന്ന മയക്കുമരുന്ന് ഉത്പന്നങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറിൽ എത്തിച്ച് വിൽപന നടത്തുന്നത് സൽമാ്ൻ ഫാരിസാണ്. എക്സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ ആദ്യം സൽമാൻ ഫാരിസിനെയും പിന്നീട് സൽമാൻ ഫാരിസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഷീനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി ഷിജുമോൻ, പികെ പ്രാശന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, അനീഷ്‌കുമാർ,ജിനുരാജ്, അലക്സ്, സലീന, ജിഷ, സന്തോഷ് കുമാർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.