ആംസ്റ്റർഡാം: യൂറോപ്പിലെ രാജകുടുംബവും അവരുടെ ജീവിത രീതികളും വിശേഷങ്ങളുമൊക്കെ ലോക മാധ്യമങ്ങൾക്ക് എന്നും വാർത്തയാണ്. അവരുടെ സ്വകാര്യ പൊതുജീവിതം വരെ ഇത്തരത്തിൽ വാർത്തയാകാറുണ്ട്. ഇപ്പോഴിത നെതർലാൻഡിലെ രാജകുമാരി കാതറിന അമേലിയയുടെ തീരുമാണ് യൂറോപ്പിലെ പ്രധാന ചർച്ചാവിഷയം. സാധാരണ രാജകുടുംബത്തിലെ അംഗത്തിൽ നിന്നുണ്ടാകുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ തീരുമാനമാണ് അമേലിയയുടെത്.മറ്റൊന്നുമല്ല തന്റെ ചെലവ്ക്കായി വർഷാവർഷം അനുവദിക്കുന്ന ഭീമമായ തുക തനിക്ക് വേണ്ടെന്ന ധീരമായ തീരുമാനമാണ് ലോകം ഹൃദയത്തിലേറ്റിയത്.

നെതർലാൻഡ് രാജാവ് വില്യം അലക്‌സാണ്ടറിന്റെയും മാക്‌സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിനഅമേലിയ. വരുന്ന ഡിസംബറിൽ അമേലിയക്ക് 18 വയസ് പൂർത്തിയാകും. പ്രായപൂർത്തിയാകുന്നതോടെ നെതർലാൻഡിലെ നിയമമനുസരിച്ച് രാജ്ഞിയുടെ ചുമതലകൾ കാതറിനഅമേലിയ ഏറ്റെടുക്കണം. ഇതിനായി പ്രതിവർഷം 1.9 മില്യൺ ഡോളർ കാതറിനയ്ക്ക് നൽകും.ഈ സാഹചര്യത്തിലാണ് പൂർവികരുടെ പാതയൊന്നും പിന്തുടരാൻ തനിക്ക് ഉദ്ദേശമില്ലെന്ന് 17കാരിയായ അമേലിയ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത്.

ഇതിന്റെ ആദ്യപടിയായി വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യൺ ഡോളർ (14 കോടി രൂപ) രാജകുമാരി നിരസിച്ചു.കഴിഞ്ഞ ദിവസം ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് അയച്ച കത്തിലാണ് രാജകുമാരി തന്റെ നയം വ്യക്തമാക്കിയത്.കാതറിന അമേലിയയുടെ കത്തിൽ പറയുന്നത് ഇങ്ങനെ: 2021 ഡിസംബർ 7ന് എനിക്ക് 18 വയസ്സാകും. നിയമമനുസരിച്ച് ചെലവിനായി നിശ്ചിത തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല, കൊറോണ വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മറ്റു വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അമേലിയ കത്തിൽ വ്യക്തമാക്കുന്നു.

വിദ്യാർത്ഥിയായിരുന്ന കാലത്ത് രാജകുടുംബാംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച നാലുലക്ഷം ഡോളർ തിരികെ നൽകാനാണ് തീരുമാനമെന്നും കാതറിനഅമേലിയ കത്തിലൂടെ അറിയിച്ചു. ഓറഞ്ചിന്റെ രാജകുമാരി എന്ന നിലയിൽ കൂടുതൽ ചെലവ് ഉണ്ടാകുന്നതുവരെ ജീവിത ചെലവിനായുള്ള തുക കൈപ്പറ്റില്ലെന്നും അമേലിയ വ്യക്തമാക്കി. കോളജ് പഠനത്തിനു മുൻപായി ഒരുവർഷം അവധിയെടുക്കാനാണ് രാജകുമാരിയുടെ തീരുമാനം.