പാലക്കാട്; പോക്സോ കേസ്സിൽ പ്രതികളെ വഴിവിട്ട് സഹായിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മണ്ണാർക്കാട് സി ഐയും നിലവിൽ ഡി സി ആർ ബി ഡി വൈ എസ് പിയുമായ മനോജ്കുമാറിന് സസ്പെൻഷൻ.

മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ 2015 ഒക്ടോബർ 29-ന് രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷ ഉദ്യോഗസ്ഥനായിരുന്ന മനോജ്കുമാർ പ്രതികളെ സഹായിക്കുന്ന സമീപനം സ്വീകരിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന വകുപ്പുതല അന്വേഷണത്തിലാണ് നടപടി.

9 വയസ്സുകാരിയായ പെൺകുട്ടിക്കുനേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ പേരിൽ ചാർജ്ജുചെയ്യപ്പെട്ട കേസ്സിന്റെ അന്വേഷണഘട്ടിൽ പാലിക്കേണ്ട ചട്ടങ്ങൾ കൃത്യമായി പാലിച്ചില്ലന്നും പ്രകിൾക്ക് സഹായകമാവുന്ന തരത്തിൽ കേസ്സിനെ വഴിതിരിച്ച്് വിട്ടെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന പരാമർശം.പ്രതികൾക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ വിദേശയാത്ര നടത്തിയെന്നും സാമ്പത്തീക നേട്ടമുണ്ടാക്കിയെന്നും മറ്റുമുള്ള ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു.

എഫ് ഐ ആറിൽ പ്രൊസിക്യൂഷന് സഹായകമാവുന്ന വിവരങ്ങളുടെ അപര്യാപ്തതകൾ കേസ്സിനെ പ്രതികൂലമായി ബാധിച്ചെന്നും അനുബന്ധമായി സമർപ്പിക്കപ്പെടേണ്ട രേഖകൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മനപ്പൂർവ്വം വീഴ്ചവരുത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.