കണ്ണൂർ: നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ ആർടിഒ ഓഫീസിൽ സംഘർഷം സൃഷ്ടിച്ച ഇ ബുൾജെറ്റ് വ്‌ളോഗർമാരായ ലിബിനും എബിനും റിമാൻഡിൽ. തിങ്കളാഴ്ച രാവിലെയാണ് പിഴ ഒടുക്കാൻ വിസമ്മതിച്ച് ഇരുവരും ബഹളം വച്ചതിനെ തുടർന്ന് അറസ്റ്റിലായത്. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു.

വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്‌ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം ഞായറാഴ്ച തന്നെ യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്‌സിനോട് ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു.

സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കോവിഡ് മാനദണ്ഡം ലംഘിച്ച് യൂട്ഊബർമാരുടെ ഫോളോവേഴ്‌സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ പ്രമോദ് കുമാറിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കോവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്‌ലോഗർമർ കോടതിയിൽ പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വ്‌ളോഗർമാരുടെ അറസ്റ്റിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച നടക്കുന്നുണ്ട്.

ഇബുൾ ജെറ്റ് വ്‌ലോഗർ സഹോദരങ്ങളായ കിളിയന്തറവിളമന നെച്ചിയാട്ട് എബിൻ വർഗീസിനും ലിബിനുമെതിരെ ഒൻപത് നിയമലംഘനങ്ങളാണ് മോട്ടർ വാഹന വകുപ്പ് ചുമത്തിയത്. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇബുൾ ജെറ്റിന്റെ വാനായ 'നെപ്പോളിയൻ' ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. തുടർന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എബിൻ വർഗീസിന്റെ പേരിലാണ് വാൻ. ടാക്‌സ് പൂർണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കർ ഒട്ടിച്ചു, അപകടകരമായ രീതിയിൽ വാനിനു പിന്നിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്

എബിനും ലിബിനും താമസിക്കുന്ന അങ്ങാടിക്കടവിലെ വീട്ടിൽനിന്ന് രണ്ടാം തവണയാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വണ്ടി പിടിച്ചെടുക്കുന്നത്. രാവിലെ ഒൻപതോടെ ആർടി ഓഫിസിൽ എത്തിയ എബിനും ലിബിനും വാഹനം വിട്ടുകിട്ടണമെന്നു വാദിച്ച് ഓഫിസിൽനിന്ന് ലൈവ് വിഡിയോ ചെയ്തു. ഇതിനിടെ ആർടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ താഴെ വീണു തകർന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിവരമറിഞ്ഞ് ഒട്ടേറെ ആരാധകരും ആർടി ഓഫിസ് പരിസരത്ത് എത്തി. ഇതോടെ ഓഫിസ് പ്രവർത്തനം തടസ്സപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി ആർടി ഓഫിസ് അധികൃതർ ടൗൺ പൊലീസിനു പരാതി നൽകി. തുടർന്ന് പൊലീസ് എത്തി വ്‌ലോഗർമാരെ ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ ദൃശ്യവും ഇവർ മൊബൈൽ ഫോണിൽ തൽസമയം പകർത്തി യൂട്യൂബിൽ ലൈവായി നൽകുന്നുണ്ടായിരുന്നു.

വ്‌ലോഗർമാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്ന് ഉൾപ്പെടെ ഒട്ടേറെ ആരാധകർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസിൽ കയറ്റിയപ്പോൾ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആർടി ഓഫിസ് കോംപൗണ്ടിൽ സൂക്ഷിച്ച 'നെപ്പോളിയൻ' വാൻ വൈകിട്ടോടെ എആർ ക്യാംപ് പരിസരത്തേക്കു മാറ്റി.

ടാക്‌സ് അടച്ചതിൽ കുറവുണ്ടായത് ഉൾപ്പെടെ 9 നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന് പിഴയിട്ടതെന്ന് ആർടിഒ പറഞ്ഞു. നിയമവിരുദ്ധമായ രീതിയിൽ ഒട്ടേറെ രൂപമാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ വെള്ള നിറം എന്നു രേഖപ്പെടുത്തിയ വാഹനത്തിന്റെ നിറം അനുമതിയില്ലാതെ കറുപ്പാക്കി മാറ്റി, തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചു, വാനിന്റെ ഉൾവശം കാണാൻ പറ്റാത്ത വിധം സ്റ്റിക്കറുകൾ ഒട്ടിച്ചു, റജിസ്‌ട്രേഷൻ നമ്പർ നിയമാനുസൃതം പ്രദർശിപ്പിച്ചില്ല, വാഹനത്തിനു പിന്നിൽ അപകടകരമായ രീതിയിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങി 9 നിയമലംഘനങ്ങൾക്കാണ് കഴിഞ്ഞ ദിവസം പിഴയിട്ടത്. ഈ വാഹനം ഓടിച്ചാൽ റോഡിലെ മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.

നിയമലംഘനങ്ങൾ മാറ്റണമെന്നും ടാക്‌സ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദ്യ തവണ വാഹനം വിട്ടുനൽകിയെങ്കിലും മോട്ടർ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന വിധത്തിലും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഇവർ യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വാഹനം വീണ്ടും കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം ലഭിച്ചത്. ഇതുപ്രകാരമാണ് ഞായറാഴ്ച വാഹനം പിടിച്ചെടുത്തത്.

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ചെക്ക് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ നിയമപരമായി അക്കാര്യം അറിയിക്കാനും പിഴ കുറച്ചുകിട്ടാനുമെല്ലാം വഴിയുണ്ട്. എന്നാൽ അതിനു മുതിരാതെ ആർടി ഓഫിസിനു മുന്നിൽ വന്ന് പ്രശ്‌നങ്ങളുണ്ടാക്കാനും ജോലി തടസ്സപ്പെടുത്താനുമാണ് യുട്ഊബർമാർ ശ്രമിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഇവരുടെ കൈ തട്ടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ നിലത്തുവീണു തകരുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുകയും ചെയ്തു. ഇതൊരു നാടകമാണെന്നും തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.