കണ്ണൂർ: ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യാത്രാ ബ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗർമാർ നാടകീയ രംഗങ്ങൾക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുൾ ജെറ്റ് വ്‌ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചത്.

കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ വ്ളോഗർമാർക്കെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ പിന്തുണച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ച ആൾക്കാരെയും അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

വാൻ ആർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാർ കണ്ണൂർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്‌ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ''രാവിലെ 11 മണിക്ക് ആർടി ഓഫീസിലെ സംഘർഷത്തെത്തുടർന്നാണ് അവർ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ആർടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു നടപടി. വണ്ടി നിയമവിരുദ്ധ ആൾട്ടറേഷൻ ചെയ്തതിന് ഫൈൻ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഫൈൻ അടയ്ക്കാൻ പറ്റില്ലെന്ന് യുട്യൂബേഴ്സ് പറഞ്ഞപ്പോൾ തമ്മിൽ വാക്ക്തർക്കമുണ്ടായി. തുടർന്നാണ് പൊലീസിനെ വിളിച്ചത്. അവരെ പൊലീസ് മർദിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. ഇവരെ കസ്റ്റഡിയിലെടുത്തപ്പോൾ യുട്യൂബേഴ്സ് എന്ന് പറഞ്ഞ് കുറെ പേർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ട് അവരിൽ പലരെയും അറസ്റ്റ് ചെയ്തിരുന്നു. മുൻകരുതൽ എന്ന നിലയിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെയും കേസെടുക്കും. അവരുടെ വണ്ടി ആർടിഒ രേഖമൂലം ഞങ്ങളെ ഏൽപ്പിച്ചിട്ടുണ്ട്. അത് കോടതിയിലേക്ക് റിപ്പോർട്ട് ചെയ്യും.''

സംഭവത്തെക്കുറിച്ച് കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥൻ പറഞ്ഞത്: ''അവരുടെ ടാക്സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആൾട്ടറേഷനാണ് വാഹനത്തിൽ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡിൽ ഇറങ്ങിയാൽ മറ്റുള്ളവർക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവർ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഓഫീസിൽ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോർട്ട് അന്തിമമല്ല. അവർക്ക് വേണമെങ്കിൽ കോടതിയിൽ പോകാം. ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിയമം അറിയാത്തതുകൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവർ നടത്തിയത്. നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവർ ജനങ്ങൾക്ക് നൽകുന്നത്. ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകാൻ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡിൽ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആൾക്കാരെ വിളിച്ച് കൂട്ടി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ഓഫീസിന്റെ പ്രവർത്തനം മൊത്തം അവർ തടസപ്പെടുത്തി. ഇത് അംഗീകരിക്കാൻ സാധിക്കില്ല.''

വാഹന മോദിഫിക്കേഷനുകളേ തുടർന്നാണ് യുട്യൂബ് വ്‌ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂർ ആർ ടിഒ കസ്റ്റഡിയിൽ എടുത്തത്. നിയമങ്ങൾ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാൻ കാരണമായത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്‌ലോഗർമാർ അടയ്ക്കണമെന്നാണ് ആർ ടി ഒ വ്യക്തമാക്കുന്നത്.

എന്നാൽ തിങ്കളാഴ്ച ഉണ്ടായ സംഭവവികാസങ്ങൾ കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് വാൻ ലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത്. സർക്കാർ ഓഫീസിൽ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് തലവേദനയാവും.

മോട്ടോർ വാഹന വകുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ സംഭവത്തിന് പിന്നാലെ വന്ന പല പ്രതികരണങ്ങളും നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ളതാണ്. നിരത്തുകളിലെത്തുന്ന മറ്റുള്ള വാഹനങ്ങൾക്ക് ഭീഷണിയാവുന്ന തരീതിയിലുള്ളതാണ് ഇവരുടെ വാഹനത്തിലെ പല മോദിഫിക്കേഷനുകളും എന്നാണ് ആർടിഒ വിശദമാക്കുന്നത്.

എന്നാൽ രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാൽ അതിന് അനുകൂലമായാണ് മോദിഫിക്കേഷനുകളെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പറയുന്നത്.കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറയുന്നത്.

പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങൾ ലൈവ് വീഡിയോയിൽ പറയുന്നുണ്ട്.