തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായുണ്ടായ പ്രതിഭാസങ്ങളിൽ ഒന്നാണ് യുട്യൂബ് ചാനലുകൾ.വാർത്തമാധ്യമമെന്ന ലേബലിപ്പുറത്തേക്ക് സ്വന്തം അഭിപ്രായങ്ങളും കഴിവുകളും പങ്കുവെക്കാനുള്ള ഒരിടമായ പലരും യുട്യൂബിനെ ഉപയോഗപ്പെടുത്താൻ തുടങ്ങി. കാഴ്‌ച്ചക്കാരുടെ എണ്ണത്തിനനുസരിച്ച് വരുമാനം കൂടിയാകുന്നതോടെ യുട്യൂബ് ചാനലുകളുടെ എണ്ണവും വർധിച്ചുവന്നു.ഈ കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ചാനലാണ് ഈ ബുൾ ജെറ്റ്.യാത്രയെ സ്‌നേഹിക്കുന്ന കണ്ണൂർ സ്വദേശികളായ രണ്ടു സഹോദരങ്ങളാണ് ചാനൽ തുടങ്ങിയത്.എബിൻ ലിബൻ എന്നീ സഹോദരങ്ങളാണ് രാജ്യം ചുറ്റി കാഴ്‌ച്ചകൾ ആസ്വാദകരിലേക്കെത്തിച്ചത്.യാത്രകൾക്ക് എന്നും ആരാധകർ ഉള്ളതുകൊണ്ടാകണം ഇ ബുൾ ജെറ്റ് എന്ന പേരും ചാനലും പെട്ടന്ന് തന്നെ ഹിറ്റായി. വാൻലൈഫ് എന്ന ആശയം മുൻ നിർത്തിയാണ് സഹോദരങ്ങൾ ചാനൽ തുടങ്ങിയത്. വീട്ടിന്റെ ആധാരം പണയം വച്ചാണ് യാത്ര ആരംഭിച്ചതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആ ബാധ്യതകളൊക്കെയും ഈ സഹോദരങ്ങൾ തീർത്തു.

തങ്ങൾ ഇന്ത്യ കാണുന്നതിനൊപ്പം രസകരമായ അവതരണത്തിലുടെയും കാഴ്‌ച്ചകളിലുടെയും അത് തങ്ങളുടെ പ്രേക്ഷകർക്കും അനുഭവ വേദ്യമാക്കി. ആദ്യം വാനിലാണ് യാത്ര ആരംഭിച്ചതെങ്കിലും വരുമാനം കിട്ടിത്തുടങ്ങിയതോടെ ഇവർ വാനിനെ രൂപമാറ്റം വരുത്തി കാരവാനാക്കി മാറ്റി.രണ്ട് പേർക്ക് സൗകര്യമായി കിടന്നുറങ്ങാനുള്ള സൗകര്യം, അടുക്കള, ബാത്ത് റും തുടങ്ങി സർവ്വിവിധ സൗകര്യങ്ങളുമായാണ് ഇവർ വാഹനത്തെ മാറ്റിയത്.കോവിഡ് കാലം എല്ലാർക്കും ദുരിതം സമ്മാനിച്ചപ്പോൾ ഞങ്ങൾക്കുണ്ടായത് നല്ലകാര്യങ്ങളാണെന്നാണ് ഇതേപ്പറ്റി ഈ സഹോദരങ്ങൾ പറഞ്ഞത്. മാത്രമല്ല വാഹനത്തിൽ തന്നെ കിടന്നുറങ്ങി ശിലിച്ചതുകൊണ്ട് നാട്ടിലെത്തിയാൽപ്പോലും വാഹനത്തിൽ തന്നെയാണ് കിടന്നുറങ്ങുന്നതെന്നും അല്ലാത്തൊരു രീതി തങ്ങൾക്ക് പറ്റില്ലെന്നും ഇവർ പറയുന്നു.അച്ഛനെയും അമ്മയെയും വഴിയരികിൽ നിന്നാണ് കാണുന്നതെന്നുമായിരുന്നു ഒരു വീഡിയോയിൽ ഇവർ പങ്കുവെച്ചത്.

യുട്യൂബിൽ കാഴ്‌ച്ചക്കാറുണ്ടായിരുന്നെങ്കിലും ഇവർ കൂടുതൽ ശ്രദ്ധനേടിയത് ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയപ്പോയ സ്വകാര്യബസ്സുകളുടെ ദുരവസ്ഥ തങ്ങളുടെ വീഡിയോയിലുടെ പുറംലോകത്തെത്തിച്ചാണ്.ലോക്ക് ഡൗൺ മൂലം നാട്ടിൽ വരാൻ പറ്റാതെ 'പെട്ട് ' കിടക്കുന്ന ഒട്ടനവധി ടൂറിസ്റ്റ് ബസുകളും, ജീവിതം പ്രതിസന്ധിയിലായ ഡ്രൈവർമാരുടെയും കഥ കേരളം അറിഞ്ഞത് ഈ സഹോദരങ്ങളിലുടെയാണ്. അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വേണ്ടി ഒഡീഷ പോലെ സ്ഥലങ്ങളിൽ എത്തി ഏജൻസികളുടെ ചതിയിൽ പെട്ട് കിടക്കുന്ന ഡ്രൈവർമാരുടെ അവസ്ഥയും, ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്ന വൻകിട ലോബികളുടെ കള്ളക്കളികളും ഈ സഹോദരങ്ങൾ പുറത്തേയ്ക്ക് കൊണ്ട് വന്നിരുന്നു.

ഇതിനിടയിൽ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് വരാൻ പോയ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചപ്പോൾ ആണ് ഇവർ പറഞ്ഞ കാര്യങ്ങൾ കുറച്ചെങ്കിലും ചർച്ച ചെയ്യപ്പെട്ടത്. വ്‌ലോഗർ എന്ന രീതിയിൽ നിന്ന് മാറി സാമൂഹിക പ്രതിബന്ധതയുള്ള ചെറുപ്പക്കാർ എന്ന നിലയിലേയ്ക്ക് മാറുകയായിരുന്നു എബിനും, ലിബിനും.ആദ്യം വീഡിയോയിലുടെ ഇവർ അസമിലെ കാഴ്‌ച്ചകൾ പുറത്ത് വിട്ടപ്പോൾ പരിഗണിക്കാതിരുന്ന അധികൃതർ പോലും വിഷയത്തെ ഗൗരവമായി കണ്ടത് ഇവരുടെ തുടർ വീഡിയോകളിലുടെയാണ്.ഇ കാഴ്‌ച്ചയോടെ ചാനലിന്റെ കാഴ്‌ച്ചക്കാരുടെ എണ്ണവും ഒരു മില്ല്യൺ കടന്നു.

തുടർന്ന് വാനിൽ നിന്ന് കാരവാനിലേക്ക് മാറിയതോടെ ഇവരുടെ വരുമാനവും ചർച്ചയായി. ഇവരുടെ വരുമാനത്തെപ്പറ്റി ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ ചാനലിൽ കൂടി തന്നെ മറുപടിയുമായി സഹോദരങ്ങളെത്തി.ഒരു മാസം യൂട്യൂബിൽ നിന്ന് കിട്ടുന്നത് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ് ലഭിക്കുന്നതെന്നും അവർ വീഡിയോയിൽ വെളിപ്പെടുത്തി. വ്യൂസ് 1 മില്യൺ ഒക്കെ കടന്നാൽ വരുമാനം ഇതിലും ഉയരും. 5 ലക്ഷത്തിലുമധികം വരുമാനം ലഭിച്ച മാസങ്ങളുമുണ്ടായിട്ടുണ്ട്. ചില മാസങ്ങളിൽ തീരെ കുറവ് തുകയും ലഭിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും എബിനും ലിബിനും പറഞ്ഞു.

നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ അത്രയും വലിയ തുകയൊന്നും പലപ്പോഴും ലഭിച്ചുവെന്ന് വരില്ല. തങ്ങളെ സംബന്ധിച്ചടുത്തോളം ഒരു യാത്രയ്ക്കായി ഏകദേശം രണ്ട് ലക്ഷം രൂപ വണ്ടിക്ക് തന്നെ വേണ്ടി വരും. ഒരു ദിവസം 4800 രൂപ വരെ പെട്രോളിന് നൽകേണ്ടി വരുമെന്നും അവർ പറഞ്ഞു. ഒരു വീഡിയോ നിർമ്മിക്കുന്നതിന് ശരാശരി പതിനായിരം രൂപ വരെയാണ് ചെലവെന്നും ഇവർ വീഡിയോയിൽ വ്യക്തമാക്കി.

എന്നാൽ സംഭവം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് വാഹം രൂപമാറ്റം വരുത്തിയതിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പിന്റെ പിടി വിഴുന്നത്.വാഹനം കാരവാനിലേക്ക് മാറിയപ്പോൾ നികുതിയുൾപ്പടെ അടിച്ചില്ലെന്നതടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ട ഇ ബുൾ ജെറ്റിനെ ഉപേക്ഷിക്കുകയാണെന്ന നിലപാടിലാണ് ഈ സഹോദരങ്ങൾ.