തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം ഇന്ന് രാവിലെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വെളിപ്പെടുത്തിയത്. അതിന് പിന്നാലെ ഇക്കാര്യത്തിൽ ശ്രീധരന്റെ സ്ഥിരീകരണവും വന്നിരുന്നു. ഇതിന് പിന്നാലെ, ബിജെപിയിൽ ചേരാനുള്ള ഡി.എം.ആർ.സി ചെയർമാൻ ഇ. ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ രം​ഗത്തെത്തി. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാൻ മാത്രം ഇറങ്ങാം എന്നായിരുന്നു എൻ.എസ് മാധവന്റെ പ്രതികരണം.

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തിനിടെ രാജ്യത്തിന് നൽകിയത് വിലമതിക്കുന്ന നിരവധി പദ്ധതികളാണ്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരൻ ചെലവാക്കിയില്ല.

ശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണം കിട്ടാൻ പാഞ്ഞു നടന്നവരായിരുന്നു ഇവർ. പക്ഷേ, ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണനേതൃത്വത്തിൽ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീർച്ചകളെ മറയ്ക്കാൻ മാത്രം ശക്തി വാദങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരൻ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. അങ്ങനെയാണ് കൊച്ചി മെട്രോ യഥാർത്ഥ്യത്തിൽ അതിവേഗം എത്തിയത്.

ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. ശ്രീധരനെ രണ്ട് മുന്നണികൾക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദർഭങ്ങളിലായി എതിർത്തിട്ടുണ്ട്. വികസന പ്രവർത്തനങ്ങളുടേയും മറവിൽ കമ്മീഷൻ അടിക്കുന്ന കേരളത്തിന്റെ രീതിയെ ശ്രീധരൻ എതിർത്തതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തെ എതിർത്തു. പിണറായി വിജയന്റെ സമീപനവും സമാനമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവൻ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവർ ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണ്. ശ്രീധരൻ മത്സരിക്കണമെന്നുള്ള ആവശ്യം അദ്ദേഹത്തിന് മുന്നിൽവെയ്ക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.