കോഴിക്കോട്: പി.എസ്.സി ബോർഡ് മെമ്പർ വിവാദത്തിനിടെ ഐ.എൻ.എല്ലിൽ പുറത്താക്കൽ. കോഴ ആരോപണമുന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി അറിയിച്ചു.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാണ് നടപടി. ഐഎൻഎൽ സംസ്ഥാന കമ്മറ്റിയുടെ ശുപാർശയെ തുടർന്ന് ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.

ഐ.എൻ.എല്ലിന് ലഭിച്ച പി.എസ്.സി ബോർഡ് മെമ്പർ പദവി അബ്ദുൽ സമദിന് നൽകിയത് 40 ലക്ഷം രൂപക്കാണെന്ന് ഇ.സി. മുഹമ്മദ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. അതേസമയം, ആരോപണം ശരിയായതിനാലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഇ.സി. മുഹമ്മദ് പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. കാസിം ഇരിക്കൂർ അടക്കമുള്ള നേതാക്കൾക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നത്. പാർട്ടിയുടെ പിഎസ്‌സി അംഗത്വത്തെ വരുമാനമുണ്ടാക്കാനുള്ള മാർഗമായി കാസിം ഇരിക്കൂറും സംഘവും കണ്ടെന്നായിരുന്നു ഇസി മുഹമ്മദിന്റെ പ്രധാനആരോപണം.

എന്നാൽ പിഎസ്‌സി കോഴ ആരോപണം ഉന്നയിച്ച ആൾക്ക് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന പരിഹാസമായിരുന്നു കാസിം ഇരിക്കൂറിന്റെ മറുപടി.
കോഴ ആരോപണത്തിന് പിന്നിൽ കളിച്ചത് മുസ്ലിം ലീഗാണെന്നാണും ഐഎൻഎൽ നേതാക്കൾ പ്രതികരിച്ചിരുന്നു.

കോഴവിവാദവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ ഐ.എൻ.എല്ലിനെ മോശമായ ഭാഷയിൽ അപകീർത്തിപ്പെടുത്താനും നേതാക്കളെ വ്യക്തിഹത്യനടത്താനും ശ്രമിച്ചതിന് അഡ്വ. ജയശങ്കറിനെതിരെയും നിയമനടപടി സ്വീകരിക്കുെമന്ന് പാർട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി