തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ സജീവമാകൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരുടേയും കള്ളപ്പണ ഇടപാടുകൾ പരിശോധിക്കാനാണ് നീക്കം. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളുടേയും സ്വത്ത് പരിശോധിക്കാനാണ് നീക്കം. ഇതിനൊപ്പം കിഫ്ബിയിലും പരിശോധന നടത്തും. കേരളത്തിൽ കള്ളപ്പണ വേട്ട സജീവമാക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കുറച്ചു ദിവസം മുമ്പ് കേരളത്തിലെ ചുമതലയിലേക്ക് അതി വിശ്വസ്തനായ ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ നിയോഗിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണ് അന്വേഷണം നിരീക്ഷിക്കുക.

കേരളത്തിലെ രാഷ്ട്രീയത്തിൽ കള്ളപ്പണവും ബിനാമി സ്വത്തും സജീവമാണെന്നാണ് ഡോവലിന്റെ വിലയിരുത്തൽ. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി നോട്ടമിട്ടതോടെയാണ് ഇത് വ്യക്തമായത്. ഇതിന് പുറമേ യുഡിഎഫിലും വില്ലന്മാരുണ്ട്. ബാർ മുതലാളിമാരുടെ കാശ് പിരിവിലേക്കും മറ്റും അന്വേഷണം എത്തിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ സിബിഐ ഇടപെടലിന് പരിമതിയുണ്ട്. ഇഡിക്ക് എവിടേയും സാമ്പത്തിക കുറ്റകൃത്യത്തിലേക്ക് അന്വേഷണം നടത്താം. ഈ സാഹചര്യം കേരളത്തിൽ പരമാവധി ഉപയോഗിക്കാണാണ് തീരുമാനം. ഇതിന് വേണ്ടിയാണ് കൂടുതൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ഇഡി കേരളത്തിൽ നിയമിക്കുന്നത്. പത്ത് സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനാണ് നടപടികൾ. ഇതിനുള്ള അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.

മസാല ബോണ്ട് ഇറക്കി കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ 2150 കോടി രൂപ സമാഹരിച്ചതിൽ വിദേശനാണയ നിയന്ത്രണ നിയമത്തിന്റെ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ഫെമ) ലംഘനമുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ ലംഘനമാണെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിമർശിച്ചതു കേന്ദ്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം നിലനിൽക്കെയാണ് ഇഡിയുടെ രംഗപ്രവേശം. ഇതുൾപ്പെടെ പ്രധാന സർക്കാർ പദ്ധതികളെല്ലാം നിരീക്ഷിക്കുന്നു. ഇതിനൊപ്പം മുസ്ലിംലീഗ് നേതാക്കൾക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ അനുമതിയില്ലാതെ വിദേശത്തുനിന്നു രാജ്യത്തേക്കു വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതു 'ഫെമ'യുടെ ലംഘനമാണ്. യുഎഇയിൽനിന്നു കേരളത്തിലേക്കും തിരികെയും അക്കൗണ്ട് വഴിയും അല്ലാതെയും പണം കടത്തിയതിനു സ്വപ്നയും സരിത്തും അടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികൾക്കെതിരെ ഇഡി 'ഫെമ' വകുപ്പുകൾ ചുമത്തിയിരുന്നു. സമാനമായ അന്വേഷണമാണ് ഇപ്പോൾ കിഫ്ബിക്കെതിരെയും നടത്തുന്നത്. ഇതിനൊപ്പം ബിലീവേഴ്‌സ് ചർച്ചിനെതിരായ കേസിലും ഇടപെടാൻ സാധ്യതയുണ്ട്. കോടിയേരി കുടംബത്തിനെതിരെ സമഗ്രമായ അന്വേഷണമാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഓപ്പറേഷൻസ് കൂട്ടുന്നത്.

കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനൽ തയ്യാറാക്കാൻ ഇ.ഡി. നടപടി തുടങ്ങി. കോഴപ്പണ ഇടപാടുകളിൽ സംസ്ഥാന വിജിലൻസ്, പൊലീസ് കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ കേസുകളിൽ ഇ.ഡി.ക്കും പ്രത്യേക കേസ് രജിസ്റ്റർചെയ്ത് അന്വേഷിക്കാം. ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ പുതിയ ജോയന്റ് ഡയറക്ടറായി മനീഷ് ഗോധാര ചുമതലയേറ്റശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. കേരളവുമായി കൊമ്പുകോർത്തതോടെ കേന്ദ്രസർക്കാർ അഹമ്മദാബാദിൽനിന്ന് എത്തിച്ചതാണ് മനീഷ് ഗോധാരയെ. അമിത് ഷായുടെ അതിവവിശ്വസ്തനാണ് ഇദ്ദേഹം.

എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതികളാണ് കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികൾ. ഇവിടങ്ങളിലേക്കായാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നത്. ഏഴുവർഷമെങ്കിലും പരിചയസമ്പത്തുള്ളവരെ തേടുന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ ഇ.ഡി. അറിയിച്ചു. പത്ത് അഭിഭാഷകർവരെ ഉൾപ്പെടുന്ന പ്രത്യേക പാനൽ തയ്യാറാക്കാനാണ് ആലോചന. സ്വർണക്കടത്ത് കേസ് അന്വേഷണത്തോടെ ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിക്കുന്നത് കൂടിയിട്ടുണ്ട്.