തിരുവനന്തപുരം: ചാരായക്കടത്ത് കേസിലെ പ്രതി കോട്ടൺ ഹിൽ സ്‌കൂൂളിൽ ഹെഡ്‌മാസ്റ്ററായി തുടരുന്ന വാർത്ത ആദ്യും പുറത്തു വിട്ടത് മറുനാടൻ മലയാളിയായിരുന്നു. കോവിഡ് കാലത്തുകൊല്ലം ജില്ലയിലെ അച്ചൻ കോവിലിൽ വെച്ച് പൊലീസ് പിടിച്ചതിനെ തുടർന്ന് റിമാന്റിലായ അദ്ധ്യാപകനാണ് സംഘടനാ ശക്തിയുടെയും സ്വാധീനത്തിന്റെയും ബലത്തിൽ കോട്ടൺ ഹില്ലിൽ എത്തിയത്. കോട്ടൺ ഹില്ല് സ്‌ക്കൂൾ റാഗിങ് വിവാദത്തിൽപ്പെട്ടതോടെയാണ് സ്‌ക്കൂളിനെ നയിക്കുന്ന ഹെഡ്‌മാസ്റ്ററുടെ തനിനിറം മറുനാടൻ മലയാളി പുറത്തു വിട്ടത്.

വാർത്തയെ തുടർന്ന് റാഗിങ് വിവാദത്തോടൊപ്പം ഹെഡ്‌മാസ്റ്റർക്കെതിരെയുള്ള ആരോപണവും വിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ചിരുന്നു. വാർത്ത ശരിവെയ്ക്കുന്ന് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ന് സ്‌കൂളിന് അവധിയായിരുന്നിട്ട് കൂടി പുതിയ ഹെഡ്‌മാസ്റ്ററോടു ചുമതലയേൽക്കാൻ മന്ത്രി ഓഫീസിൽ നിന്നും നേരിട്ട് നിർദ്ദേശം എത്തിയത്.

തിരുവനന്തപുരം സിറ്റി വി എച്ച് എസിലെ ഷമ്മി ടീച്ചർ വൈകുന്നേരം 4.30ന് സ്‌കൂളിൽ എത്തി ചുമതല ഏറ്റെടുത്തു. സ്ഥാനം ഒഴിഞ്ഞ ഹെഡ്‌മാസ്റ്റർ വിസെന്റി്നെതിരെയുള്ള അന്വേഷണവും അച്ചടക്ക നടപടിയും തുടരുമെന്നാണ് അറിയുന്നത്. പുതിയ ഹെഡ്‌മാസ്റ്റർ നാളെ അദ്ധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. റാഗിങ് പോലുള്ള സംഭവങ്ങൾ ഇനി സ്‌കൂളിൽ ആവർത്തിക്കാൻ അനുവദിക്കില്ലന്നും കർശന നടപടി ഉണ്ടാകുമെന്നും ഷമ്മി ടീച്ചർ വ്യക്തമാക്കി.

വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ സിറ്റിംഗും സ്‌കൂളിൽ നടത്താൻ ഇരിക്കുകയാണ്. ഈ പരിപാടിയിലേക്ക് രക്ഷകർത്താക്കളെയും ക്ഷണിച്ചിട്ടുണ്ട്. ഇത്രയും കാലം തന്നിഷ്ട പ്രകാരമാണ് ഹെഡ്‌മാസ്റ്റർ കാര്യങ്ങൾ നീക്കിയത്. അതിനാൽ സ്‌കൂൾ പി ടി എ പോലും ചേർന്നിരുന്നില്ല. സ്‌കൂൾ മാനേജ്മെന്റ്് കമ്മിറ്റിയും ഹെഡ്‌മാസ്റ്ററും തമ്മിൽ തർക്കത്തിലും ആയിരുന്നു.

അതേ സമയം കഴിഞ്ഞ ആഴ്ച സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്‌മാസ്റ്റർ വിൻസെന്റ് മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു. കൂട്ട് എന്ന പദ്ധതി കേരളാ പൊലീസിന്റെ മേൽനോട്ടത്തിലുള്ളതാണ്. ഇത് ഉദ്ഘാടനം ചെയ്തത് കോട്ടൺഹിൽ സ്‌കൂളിലും. ഈ ചടങ്ങിൽ പൊലീസിനെ കൊണ്ടു പ്രിൻസിപ്പൽ എന്ന് വിളിപ്പിച്ചു വിൻസന്റ് എന്ന ഹെഡ്‌മാസ്റ്റർ. ഇതിനൊപ്പം ചാരായക്കേസിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽ കാന്തിനുമൊപ്പം വേദിയും പങ്കിട്ടു. ഇതോടെ താൻ ഒരു കേസിലും പ്രതിയല്ലെന്ന കള്ളം പ്രചരിപ്പിക്കാനും വിൻസന്റിന് സാധ്യത തെളിഞ്ഞു.

പൊലീസിന്റെ സുരക്ഷാ ക്ലിയറൻസിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ചടങ്ങിൽ ആളുകളെ ഇരുത്താറുള്ളത്. പൊലീസ് നടത്തുന്ന ചടങ്ങാകുമ്പോൾ പരിശോധനകളും നിരീക്ഷണങ്ങളും എല്ലാം കൂടും. ഈ പരിപാടിയിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും തൊട്ടടുത്ത് ഹെഡ്‌മാസ്റ്റർ വിൻസന്റിന് സീറ്റ് കിട്ടിയത്. അതും മുഖ്യമന്ത്രിയുടെ തൊട്ടു പിറകിൽ. കരിങ്കൊടി പ്രക്ഷോഭം ഭയന്ന് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ മുഖ്യമന്ത്രിക്ക് വേണ്ടി അടയ്ക്കുന്ന പൊലീസാണ് ചാരയാക്കേസിൽ അഴിക്കുള്ളിൽ കിടന്ന പ്രതിയെ മുഖ്യമന്ത്രിക്ക് അടുത്ത് ഇരുത്തിയത്.

ഇതിനൊപ്പം മറ്റൊരു വിചിത്രമായ കാര്യവും സംഭവിച്ചു. . ഇവിടെ പ്രിൻസിപ്പൾ പദവിയുണ്ട്. ഈ പ്രിൻസിപ്പളിന്റെ ചുമതലയുള്ള അദ്ധ്യാപികയെ വേദിയിൽ കയറ്റിയതുമില്ല. പ്രിൻസിപ്പൾ എന്ന വ്യാജ ലേബലുമായി വേദിയിൽ അബ്കാരി കേസിലെ പ്രതിയായ ഹെഡ്‌മാസ്റ്റർ ഞെളിഞ്ഞിരുന്നപ്പോൾ സ്‌കൂളിൽ പ്രിൻസിപ്പൽ കസേരയിൽ ഇരിക്കുന്ന അദ്ധ്യാപിക കുട്ടികൾക്കൊപ്പം സദസ്സിൽ ഇരുന്നു. ഇതാണ് പൊലീസ് പരിപാടിയിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്.

ഏഷ്യയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ സ്‌കൂളായ കോട്ടൺഹില്ലിൽ പിഞ്ചുകുട്ടികളെ പോലും റാഗിങ്ങിന് ഇരയാക്കുന്നുവെന്ന വിവരം പുറത്തറിഞ്ഞതോടെ രക്ഷിതാക്കൾ ആശങ്കയിലായത്. എന്നാൽ നാളുകളായി സ്‌കൂളിലെ ചെറുതും വലുതുമായ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാതെ ഹെഡ്‌മാസ്റ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരവീഴ്ചയാണ് നിലവിൽ സ്‌കൂളിന് അപമാനമായ സാഹചര്യത്തിന് കാരണമെന്നാണ് വിവരം.

ഹെഡ്‌മാസ്റ്ററായിരിക്കുന്ന വിൻസെന്റ് രണ്ട് വർഷം മുമ്പ് വാറ്റ് ചാരായവുമായി പൊലീസിന്റെ പിടിയിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്ത വ്യക്തിയാണ്. ഇത്തരം കേസുകളിൽപ്പെട്ടാൽ അന്വേഷണം പൂർത്തിയാകാതെ മറ്റൊരു സ്ഥലത്തേക്ക് നിയമനം കൊടുക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതാവായ വിൻസെന്റിന് അദ്ദേഹം ആവശ്യപ്പെട്ട കോട്ടൺഹില്ലിൽ നിയമനം നൽകിയത്. പെൺകുട്ടികളുടെ മാത്രം സ്‌കൂളിലേക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ അദ്ധ്യാപകനെ നിയമിച്ചതെന്ന് ഇനിയും വ്യക്തമല്ല.

പുനലൂർ അച്ചൻകോവിൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര ലിറ്റർ ചാരായവുമായി സ്വിഫ്റ്റ് കാറിൽ പോകുന്നതിനിടെയാണ് അച്ചൻകോവിൽ ഗവ. ഹൈസ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന പേരൂർക്കട മണ്ണംമൂല സീസ് കോട്ടേജിൽ വിൻസെ്ന്റ് ഉൾപ്പെടെ നാലു പേർ പിടിയിലായത്. ഹൈസ്‌കൂളിനോട് ചേർന്നുള്ള ഗവ. എൽ.പി സ്‌കൂളിലെ അദ്ധ്യാപകനായ കടയ്ക്കൽ തുമ്പോട് മധുലാൽ മന്ദിരത്തിൽ മധുലാൽ, ഗവ. യു.പി സ്‌കൂൾ അദ്ധ്യാപകനായ കടയ്ക്കൽ ആറ്റുപുറം എൻ.എസ് ഭവനിൽ സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരിയായ മണികണ്ഠ വിലാസത്തിൽ വീട്ടിൽ രവി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ കാറിൽ നിന്നും ഒന്നര ലിറ്റർ വാറ്റുചാരായം പൊലീസ് സ്റ്റേഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ധ്യാപകർ വ്യാപാരിക്കൊപ്പം പള്ളിവാസൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിലെത്തി വാറ്റ്ചാരായവും വാങ്ങി കാറിൽ തിരികെ മടങ്ങവേയാണ് പിടിയിലായത്. വനത്തിന് നടുവിലുള്ള പ്രദേശത്താണ് സ്‌കൂൾ. പിന്നാലെ അദ്ധ്യാപകരെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സസ്്പെൻഷനിലായ വിൻസെന്റിനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെ പൊതുസ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് കോട്ടൺഹില്ലിലേക്ക് നിയമിച്ചത്. കേസിൽ പ്രതിയായ അദ്ധ്യാപകനെ അന്വേഷണം തീരുന്നത് മറ്റൊരു ഇടത്തേക്ക് മാറ്റരുതെന്നും മാറ്റേണ്ടിവന്നാൽ ആവശ്യപ്പെടുന്ന സ്‌കൂൾ നൽകരുതെന്ന ചട്ടവും കെഎസ്ടിഎ നേതാവിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കോട്ടൺഹില്ലിൽ എത്തിയതിന് പിന്നാലെ ഇവിടെയും പരാതി പ്രളയമായി. സ്‌കൂൾ വികസന സമിതിയുടെ ഫണ്ട് തിരിമറി, അദ്ധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുന്ന നടപടി, തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാല് പരാതികൾ ഡയറക്ടർ ഓഫീസ് ജനറൽ എഡ്യൂക്കേഷൻ ജീവൻ ബാബുവിന് ലഭിച്ചു.

ഇതിൽ അന്വേഷണം നടത്തി ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിലെത്തി അദ്ധ്യാപകരുടെയും സ്‌ക്കൂൾ വികസന സമിതി അംഗങ്ങളുടെയും മൊഴിയെടുത്തു. പിന്നാലെ ഇദ്ദേഹത്തെ അടിയന്തരമായി മാറ്റണമെന്ന റിപ്പോർട്ട് ജീവൻ ബാബുവിന് നൽകിയെങ്കിലും അതും പൂഴ്‌ത്തി. വിദ്യാഭ്യാസവകുപ്പിന്റെ അഭിമാന സ്ഥാപനമായ കോട്ടൺഹിൽ സ്‌ക്കൂളിനെ കുറിച്ച് തലസ്ഥാനത്തെ മന്ത്രികൂടിയായ വി.ശിവൻകുട്ടി ഒന്നും അറിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.

ഇപ്പോൾ സ്‌കൂളിലെ അഞ്ചാംക്ലാസ് കുട്ടികൾ റാഗിംങ്ങിന് ഇരയായ സംഭവത്തെ നിസാരവത്കരിച്ച് ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ കുട്ടികളുടെ പരാതികളെല്ലാം തള്ളുകയായിരുന്നു ഹെഡ്‌മാസ്റ്റർ വിൻസെന്റ്. പത്ത് ദിവസം മുൻപ് ഉച്ചയ്ക്കാണ് കുട്ടികൾ റാഗിങ്ങിന് ഇരയായത്. പിന്നാലെ ഹെഡ്‌മാസ്റ്ററുടെ അടുത്ത് പരാതി എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിറ്റേദിവസം രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോട്ടൺഹില്ല് സ്‌കൂൾ തകർന്നാൽ ജില്ലയിലെ നിരവധി സ്വകാര്യ സ്‌ക്കൂളുകൾക്ക് അത് നേട്ടമാകും. അതിനാൽ അടിയന്തര ഇടപെടലുണ്ടാകേണ്ടത് അനിവാര്യമാണെന്ന് പൊതു സ്‌ക്കൂളുകൾ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആവിശ്യം ഉയർത്തിയിരുന്നു.