തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കുളുകൾക്കുള്ള മാർഗ നിർദ്ദേശം പുതുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രവർത്തനം ആരംഭിച്ച 10, 12 ക്ലാസുകളുള്ള സ്‌കൂളുകളുടെ പ്രവർത്തനത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗ നിർദേശങ്ങൾ പുതുക്കിയത്. നിലവിൽ ഒരു ബഞ്ചിൽ ഒരു കുട്ടി എന്നത് രണ്ടു കുട്ടികളെ വരെ ഇരുത്താം. 100ൽ താഴെ കുട്ടികളുള്ള സ്‌കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം വരാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം കുട്ടികളെ വിന്യസിക്കേണ്ടത്. 100ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ ഒരു സമയം 50% വിദ്യാർത്ഥികൾ എന്ന നിലയിൽ അധ്യയനം ക്രമീകരിക്കണം.

രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ബാച്ചുകളായി കുട്ടികൾ വരുന്നതാണ് നിലവിലെ ക്രമീകരണം . എന്നാൽ ഉച്ചസമയത്ത് ഗതാഗത സൗകര്യം വേണ്ടത്ര ഇല്ലാത്തതു മൂലമുള്ള ബുദ്ധിമുട്ടുള്ളതിനാൽ രാവിലെ വരുന്ന കുട്ടികളെ ആവശ്യമെങ്കിൽ വൈകുന്നേരം വരെ സ്‌കൂളിൽ ഇരുത്താം. ആവശ്യമെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികൾ വരുന്ന വിധവും ക്രമീകരിക്കാം.

ഇതിനുപുറമെ കുട്ടികൾ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം ക്ലാസിൽ സ്വന്തം ഇരിപ്പിടങ്ങളിൽ തന്നെ ഇരുന്നു കഴിക്കുന്നുവെന്ന് ഉറപ്പാക്കണം.ശനിയാഴ്ച പ്രവൃത്തി ദിവസമായതിനാൽ അന്നും ആവശ്യമെങ്കിൽ കുട്ടികൾക്കു സ്‌കൂളിലേക്കു വരാം.10,12 ക്ലാസുകളിലെ വർക് ഫ്രം ഹോം ആനുകൂല്യം ലഭിക്കാത്ത എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകണം.

അതേസമയം വീഴ്ച വരുത്തിയാൽ പ്രഥമാധ്യാപകനുമേൽ ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകി നടപടി സ്വീകരിക്കണമെന്നും പുതുക്കിയ നിർദ്ദേശത്തിൽ പറയുന്നു.