പ്രാഗ്: ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ പെഗസ്സസുമായി ബന്ധപ്പെട്ട് ഉയരുന്ന ഫോൺ ചോർത്തൽ വിവാദങ്ങളിൽ പ്രതികരിച്ച് യൂറോപ്യൻ കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്നും വാർത്തകൾ സത്യമാണെങ്കിൽ അക്കാര്യം അംഗീകരിക്കാനാവില്ലെന്നും ഉർസുല പ്രതികരിച്ചു. പ്രാഗിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

'ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. എന്നാൽ ഇത് സത്യമാണെങ്കിൽ ഒരുനിലയ്ക്കും അംഗീകരിക്കാനാവാത്തതാണ്.' ഉർസുല പറഞ്ഞു.

സൈബർ ആയുധമെന്ന നിലയിൽ ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് 2016-ൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് പെഗസ്സസ്. ഇത് എൻ.എസ്.ഒ ഗ്രൂപ്പ് സർക്കാരുകൾക്ക് വിതരണം ചെയ്യുന്നതായി വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമ്പതോളം രാജ്യങ്ങളിൽനിന്നായി 50,000ത്തോളം പേരുടെ നമ്പറുകൾ പെഗസ്സസിന്റെ ഡാറ്റാബേസിൽ ഉണ്ടന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അറബ് രാജകുടുംബാംഗങ്ങൾ, ബിസിനസ് എക്‌സിക്യുട്ടീവുകൾ, മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവരും രാഷ്ട്രീയപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ഈ ഡേറ്റാ ബേസിലുണ്ടെന്ന് അവർ പറയുന്നു.

മാധ്യമപ്രവർത്തകരുടെ ഫോൺ ചേർത്തുന്നതിനെ ഉർസുല ശക്തമായ ഭാഷയിൽ വിമർശിച്ചു. യൂറോപ്യൻ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് പത്രസ്വാതന്ത്ര്യം എന്ന് ഉർസുല പറഞ്ഞു.

പെഗസ്സസിന്റെ ഡേറ്റാബേസിൽ കാണുന്നത് നിരീക്ഷിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്. എന്നാൽ, ഫോൺ ചോർത്തി എന്ന് വ്യക്തമാകണമെങ്കിൽ ഫൊറൻസിക് പരിശോധന വേണം. ആൻഡ്രോയ്ഡ് ഫോണുകളിലടക്കം ഘടിപ്പിക്കാവുന്ന തരത്തിലാണ് പെഗസ്സസിന്റെ നിർമ്മാണം. 2019-ൽ ഫേസ്‌ബുക്ക് എൻ.എസ്.ഒ. ഗ്രൂപ്പിനെതിരേ കേസ് ഫയൽ ചെയ്തിരുന്നു.

ഫോൺ ചോർത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ പരിഷ്‌കൃത ആയുധമാണ് പെഗസ്സസ് എന്നാണ് സൈബർ സുരക്ഷാ ഗവേഷകർ പറയുന്നത്. പെഗസ്സസ് ഒരു അനാവശ്യ വെബ്‌സൈറ്റ് ലിങ്കിലൂടെയോ വോയ്‌സ് കാളിലൂടെയോ മിസ്ഡ് കാളിലൂടെയോ ഫോണുകളിലേക്ക് കടത്തി വിടുകയും ഫോൺ ഹാക്ക് ചെയ്യുകയും ചെയ്യുകയാണ് പതിവ് രീതിയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.