കോഴിക്കോട്: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ജനറൽ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.


കോവിഡ് സാഹചര്യത്തിൽ നമസ്‌കാരം വീടുകളിൽ നടത്തണം. ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദേശമുണ്ട്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാൾ.

ഡോർ ഡെലിവറി മാർഗനിർദേശങ്ങൾ

ഈദുൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു. ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോടു ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം.

കടയ്ക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഇറച്ചി വിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം.

കച്ചവടക്കാർ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിനു ഡോർ ഡെലിവറിക്കു തയാറായ സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം. റമസാനു തലേന്നു രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം. ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ പൊലീസുമായി പങ്കുവയ്ക്കണം. ഇറച്ചി കൊണ്ടുകൊടുക്കുന്നവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെൽത്ത് ഓഫിസർ വിതരണം ചെയ്യണം.