ന്യൂഡൽഹി: ഇന്ത്യയിലെ പ്രവാസികൾ അവഗണനമൂലം ദുരിതത്തിലാണെന്നും പ്രവാസിക  ളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കമ്മീഷണനെ നിയമിക്കണമെന്നും ഏകതാ പരിഷത്ത് ചെയർമാൻ പി.വി. രാജഗോപാൽ ആവശ്യപ്പെട്ടു. ജന്ദർ മന്ദിറിൽ ഏകതാ പ്രവാസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ രാജ്യത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവുകയില്ലെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന ദുരിതങ്ങൾ ഇന്ത്യൻ എംബസികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസികളുടെ പ്രശ്നങ്ങൾ രാജ്യസഭയിൽ ഉന്നയിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജോയി എബ്രാഹം എംപി. പറഞ്ഞു. സർക്കാരുകൾക്ക് പ്രവാസികളെ അവഗണിക്കാ നാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ദുരിതങ്ങൾ നമ്മുടെ ദുരിതമായി കാണാൻ കഴിയണമെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു.

ഏകതാ പ്രവാസി ദേശീയ ചെയർമാൻ റഹിം ഒലവക്കോട് അദ്ധ്യക്ഷത വഹിച്ചു. ബീഹാർ നിയമസഭ മുൻ സ്പീക്കർ ഉദയ് നാരായൺ ചൗധരി, സാർക്ക് കമ്മിറ്റി അംഗം ബസവരാജ് പാട്ടീൽ, രാകേശ് തവാൻ, ഡൽഹി മലയാളി അസോസിയേഷൻ സെക്രട്ടറി ഹരി, ഷാജി എസ്. കിളിമാനൂർ, ആർ. ജേക്കബ് നെല്ലിക്കുന്നിൽ, സമാജ്വാദി പാർട്ടി യു.പി. ജനറൽ സെക്രട്ടറി മനോജ് സിങ്, ഏകതാ പ്രവാസി കേരള ഘടകം പ്രസിഡന്റ് സാദിഖ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറി എബി ജെ. ജോസ്, ആന്ധ്രാ ഘടകം പ്രസിഡന്റ് കെ.എസ്. മുരളി, ജെ. മാരിമുത്തു എന്നിവർ പ്രസംഗിച്ചു. നിഷ സ്നേഹകൂട്, സാംജിപഴേപറമ്പിൽ, അഡ്വ. മറിയാമ്മ തോമസ്, റാണിമോൾ കെ.എ., രജനി മദനൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രവാസികളുടെ ഡാറ്റാബാങ്ക് ആരംഭിക്കുക, ആധാർ മാതൃകയിൽ തിരിച്ചറിയിൽ കാർഡ് നൽകുക. റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുക, വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ നടപടിയെടുക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് ഏകതാ പ്രവാസി ഡൽഹിയിൽ ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചത്.