കൊച്ചി : മോൻസൻ ധനസഹായ വെട്ടിപ്പു വിവാദത്തിനിടെ ദേശാഭിമാനി റിപ്പോർട്ടർ സി.എൻ.റജി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനെതിരെ ദേശാഭിമാനി മാനേജ്മെന്റിനു പരാതി. സ്ഥാപനത്തിന്റെ അനുമതി വാങ്ങാതെയാണ് റജി പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതെന്ന് ദേശാഭിമാനി കൊച്ചി ബ്യൂറോ ചീഫ് ടി.ആർ.അനിൽകുമാർ മാനേജ്മെന്റിനെ അറിയിച്ചു. ഇതോടെ എറണാകുളത്തെ തർക്കങ്ങൾ പുതിയ തലത്തിലെത്തുകയാണ്.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നു സംഭാവനയായി ലഭിച്ച 10 ലക്ഷം രൂപ തട്ടിച്ചതിന്റെ പേരിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവർ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് സെക്രട്ടറി സ്ഥാനം സി.എൻ.റജി ഏറ്റെടുത്തത്. ഇതാണ് വിവാദമാകുന്നത്. ദേശാഭിമാനി സെല്ലിന്റെ അംഗീകാരമില്ലാത്തതാണ് പ്രശ്‌നമായത്.

മാധ്യമ പ്രവർത്തകർക്കാകെ അപമാനമായി മാറിയ മോൻസൻ ഫണ്ടു വെട്ടിപ്പിൽ എറണാകുളം പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു തടയിടാനാണ് കെയുഡബ്ല്യൂജെ നേതൃത്വം സിപിഎം പാർട്ടി പത്രമായ ദേശാഭിമാനിയിൽ നിന്നു സെക്രട്ടറിയെ നിയോഗിച്ചതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ദേശാഭിമാനിയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്ന തരത്തിൽ സി.എൻ.റജി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതാണ് ദേശാഭിമാനിയിലും ചർച്ചയാകുന്നത്.

ഹൃദ്രോഗ ചികിൽസയ്ക്കായി ഇടയ്ക്കിടെ അവധിയിൽ പോകുന്ന സി.എൻ.റജി തന്റെ ആരോഗ്യസ്ഥിതി കൂടി നോക്കാതെയാണു പ്രസ് ക്ലബിലെ വിവാദത്തിൽ ഇടപെടുന്നതെന്നും ബ്യൂറോ ചീഫ് മാനേജ്മെന്റിനെ ധരിപ്പിച്ചിട്ടുണ്ട്. ഇതും ഗൗരവതരമായ പ്രശ്‌നമായി എടുക്കാനാണ് സാധ്യത. ദേശാഭിമാനിയിലെ ഉന്നതരുടെ സമ്മതം വാങ്ങാത്തതാ്ണ് പ്രശ്‌ന കാരണം.

തിരുവനന്തപുരം പ്രസ് ക്ലബ് തിര!ഞ്ഞെടുപ്പു വിഷയത്തിൽ ദേശാഭിമാനി യൂണിറ്റിൽ ഭിന്നതയുണ്ടായതിനെ തുടർന്നു ചീഫ് എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടിരുന്നു. തിരുവനന്തപുരത്തിനു പിന്നാലെ എറണാകുളത്തും ദേശാഭിമാനി പ്രസ് ക്ലബ് വിവാദത്തിൽ ഉൾപ്പെടുന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്.

മനോരമ ന്യൂസ് ചാനലിലെ ഫിലിപ്പോസ് മാത്യു എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ചാനലിലെ തന്നെ ജീന പോൾ ട്രഷറർ സ്ഥാനമേറ്റെടുത്തതും സ്ഥാപനത്തിൽ വിവാദമായിട്ടുണ്ട്. പ്രസ് ക്ലബുകളിലെ സാമ്പത്തിക തിരിമറി വിവാദങ്ങളിൽ ഉൾപ്പെടരുതെന്നു മനോരമ മാനേജ്മെന്റിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ജീന പോൾ ട്രഷറർ സ്ഥാനമേറ്റെടുത്തത്.